തിരുവനന്തപുരം: മാർച്ച് 2ന് നടക്കുന്ന വാഹന പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, പണിമുടക്ക് ദിവസമായ നാളെ വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ തന്നെ തുറന്ന് പ്രവർത്തിക്കുമെന്നും സമിതി അറിയിച്ചു,
അനിയന്ത്രിതമായ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മോട്ടോർ വ്യവസായ സംയുക്‌ത സമരസമിതി സംസ്‌ഥാന വ്യാപകമായാണ് നാളെ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് പണിമുടക്ക്.
ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച മൂലം രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കത്തിക്കയറുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധനഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മോട്ടോർ വ്യവസായ സംയുക്‌ത സമര സമിതിയുടെ പ്രതിഷേധം.
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം, പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലടി സംസ്‌കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയും മാറ്റിവെച്ചു.
കൂടാതെ, എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കും മാറ്റിയിട്ടുണ്ട്.
Also Read: എസ്‌പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി