വയനാട്: ജില്ലയിൽ കൂടുതൽ പേർ കോൺഗ്രസ് വിടുമെന്ന് കഴിഞ്ഞദിവസം രാജിവച്ച ഡിസിസി ജനറല്‍ സെക്രട്ടറി പികെ അനില്‍കുമാര്‍. കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ മോശം പ്രവണതകളില്‍ അസ്വസ്‌ഥരായ പലരും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലയില്‍ നടക്കുന്നതൊന്നും അറിയിക്കാതെ പലരും സംസ്‌ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുക ആണെന്നും അനില്‍കുമാര്‍ ആരോപിച്ചു.
“ഇത് ഒരു അഗ്‌നിപര്‍വതമാണ്. ഇത് പൊട്ടാതെ നോക്കേണ്ടത് സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വമാണ്. ഒരാള്‍ പാര്‍ട്ടി വിട്ടുപോയാല്‍ സംസ്‌ഥാന നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടുത്തെ ചില നേതാക്കള്‍ ചെയ്യുന്നത്. പലരും പാര്‍ട്ടിയില്‍ അസ്വസ്‌ഥരാണ്. അവരൊക്കെ എന്ത് തീരുമാനം എടുക്കുമെന്ന് കണ്ടറിയണം,”- അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമെന്ന നിലയില്‍ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. എന്നാല്‍ അദ്ദേഹം വയനാട്ടില്‍ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ട്രോളാന്‍ നടത്തുന്നതു പോലെയാണ് ഇവിടെ പല പരിപാടികളും സംഘടിപ്പിക്കുന്നതെന്നും പികെ അനില്‍കുമാര്‍ പറഞ്ഞു.
കൽപ്പറ്റ സീറ്റ് ഐഎൻടിയുസിക്ക് ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഡിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറിയുമായ പികെ അനിൽകുമാർ പാർട്ടിയിൽ നിന്ന് രാജിവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട അവഗണനയാണ് യുഡിഎഫ് വിടാൻ കാരണം. മുൻ കൽപ്പറ്റ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്നു അനിൽകുമാർ. വയനാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പികെ ഗോപാലന്റെ മകനാണ്.
Also Read: തമിഴ്‌നാട്ടിൽ താരസഖ്യം; കമൽ ഹാസനുമായി വിജയകാന്ത് ചർച്ച നടത്തും





































