മലപ്പുറം : ജില്ലയുടെ മിക്ക മേഖലകളിലും പകൽ പുറത്തിറങ്ങാൻ സാധിക്കാത്ത തരത്തിൽ ചൂട് ഉയരുകയാണ്. ഈ ചൂടിലും പ്രചാരണത്തിന് കൊഴുപ്പ് ഒട്ടും കുറക്കാതെ സ്‌ഥാനാർഥികളും അണികളും രംഗത്തുണ്ട്. അന്തരീക്ഷത്തിലെ ചൂട് താങ്ങാനാവാതെ തളർന്നു പോകുന്നതിനാൽ സ്‌ഥാനാർഥികളുടെ പര്യടന പരിപാടികളിൽ നേരത്തെ നിശ്‌ചയിച്ചതിൽ നിന്നും മാറ്റം വരുത്തിയിരിക്കുകയാണ്. നിലവിൽ പ്രചാരണ പരിപാടികൾക്ക് നട്ടുച്ച വെയിലത്ത് വിശ്രമം നൽകുകയാണ് സ്‌ഥാനാർഥികൾ.
രാവിലെ നേരത്തെ തുടങ്ങി പന്ത്രണ്ടോടെ ഉച്ചവിശ്രമത്തിന് നിർത്തും. പിന്നെ മൂന്നരയോടെ തുടങ്ങി രാത്രി എട്ടോടെയാണ് അവസാനിക്കുന്നത്. പര്യടന കേന്ദ്രങ്ങളിലെല്ലാം ദാഹമകറ്റാൻ സംഭാരവും സർബത്തും തയാറാക്കിയിട്ടുണ്ട്. മിക്ക പര്യടന കേന്ദ്രങ്ങളിലും ആളുകൾ കൂടുന്നത് ഉച്ച കഴിഞ്ഞാണ്. കഴിഞ്ഞ ദിവസം യുഡിഎഫ് സ്‌ഥാനാർഥി വിവി പ്രകാശ് വഴിക്കടവ് പഞ്ചായത്തിലെ വഴിക്കടവ് മേഖലയിലും എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ അമരമ്പലം സൗത്ത് മേഖലയിലും ഇന്നലെ പര്യടനം നടത്തി.
മണ്ഡലത്തിൽ 5 വർഷം നടപ്പാക്കിയ വികസന നേട്ടങ്ങൾ ഉയർത്തി കാണിച്ചാണ് എൽഡിഎഫ് നേതാക്കൾ പ്രചാരണം കൊഴുപ്പിക്കുന്നത്. എന്നാൽ പിവി അൻവർ മണ്ഡലത്തിൽ നിന്ന് കുറേ നാൾ മാറിനിന്നതും ആഫ്രിക്കയിലേക്ക് പോയതുമാണ് യുഡിഎഫ് നേതാക്കൾ പ്രധാനമായും പ്രചാരണ പരിപാടികളിൽ ചർച്ചയാക്കുന്നത്. ഇതിനൊപ്പം തന്നെ ഇരുമുന്നണികൾക്കുമെതിരെ ആഞ്ഞടിച്ച് എൻഡിഎയും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.
Read also : സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ ചാണ്ടി