ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം ഉയർന്നതോടെ നാട്ടുകാർ ഭീതിയിലായി.
ചോറ്റുപാത്രത്തിന്റെ അടപ്പിൽ സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിൽ ആയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ ആറളം പോലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡും സംഭവസ്‌ഥലത്തെത്തി പരിശോധന നടത്തി. അധികൃതർ ചേർന്ന് ബോംബ് നിർവീര്യമാക്കാൻ പാത്രം തുറന്നപ്പോഴാണ് പാത്രത്തിൽ ഉണ്ടായിരുന്ന സാധനങ്ങളെ തിരിച്ചറിഞ്ഞത്.
ചിക്കൻ കറിയും റൊട്ടിയും ആയിരുന്നു പാത്രത്തിൽ ഉണ്ടായിരുന്നത്. ഇതുകണ്ട് ആശങ്ക മാറിയതിന്റെ ചിരിയാണ് പോലീസിന്റെയും നാട്ടുകാരുടെയും മുഖത്തുണ്ടായത്. വാഹനത്തിൽ പോകുന്ന ആരുടെയോ കയ്യിൽ നിന്ന് പാത്രം വീണുപോയതാകാമെന്നാണ് പോലീസ് പറയുന്നത്.
Read Also: പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി