ചണ്ഡീഗഢ്: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐഎൻഎൽഡി നേതാവ് അഭയ് സിംഗ് ചൗതാല ഹരിയാനയിലെ എംഎൽഎ സ്‌ഥാനം രാജിവെച്ചു. തുടർന്ന്, അദ്ദേഹം ചണ്ഡീഗഢിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുത്തു.
സമരഭൂമിയിൽ നിന്ന് ചൗതാല ഡെൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ട്രാക്‌ടറിലാണ് അദ്ദേഹത്തിന്റെ യാത്ര. ജനുവരി 26നുള്ളിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന് നേരത്തെ തന്നെ ചൗതാല അറിയിച്ചിരുന്നു. കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ നടന്ന ഒൻപതാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് അഭയ് സിങ് ചൗതാല സ്‌പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമങ്ങളാണ് കാര്‍ഷിക നിയമങ്ങളെന്നും തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും സ്‌പീക്കർക്ക് നൽകിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് ട്രാക്‌ടറുകളിൽ ഡെൽഹി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന കർഷകർക്കൊപ്പമാണ് ചൗതാല ചേർന്നിരിക്കുന്നത്. ജനുവരി 19ന് സിംഘു അതിർത്തിയിൽ എത്തിച്ചേരുമെന്നാണ് വിവരം. ഹരിയാന, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് സിംഘു അതിർത്തിയിൽ പ്രതിഷേധിക്കുന്നത്.
റിപ്പബ്‌ളിക് ദിനത്തിൽ നടത്താനിരിക്കുന്ന കിസാൻ മാർച്ചിലും ചൗതാല പങ്കെടുക്കും. തന്റെ പാർട്ടിയുടെ പൂർണ പിന്തുണ അറിയിച്ചുകൊണ്ട് കർഷകർക്ക് സന്ദേശം അയക്കുമെന്നും ചൗതാല അറിയിച്ചു.
Also Read: 18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം