അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അല്‍ വാത്ബ വെറ്റ്ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി ജനുവരി ഒന്നു മുതല്‍ അബുദാബി പരിസ്‌ഥിതി ഏജന്‍സി(ഇഎഡി) വീണ്ടും തുറന്നു. അബുദാബിയില്‍ സ്‌ഥാപിതമായ ആദ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണിത്.
എല്ലാ ആഴ്‌ചയും ചൊവ്വാഴ്‌ച മുതല്‍ ശനിയാഴ്‌ച വരെ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
1998ല്‍ യുഎഇയുടെ രാഷ്‌ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് അരയന്ന സങ്കേതം സ്‌ഥാപിച്ചത്. മധ്യ അബുദാബിയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായിട്ട് സ്‌ഥിതി ചെയ്യുന്ന ഇവിടം 260ലധികം ദേശാടന പക്ഷികളുടെ ആവാസകേന്ദ്രമാണ്. ഏതാണ്ട് 4,000 അരയന്നങ്ങളാണ് റിസര്‍വില്‍ മാത്രം വസിക്കുന്നത്. മാത്രവുമല്ല 230ലധികം ഇനം അകശേരുക്കള്‍, 11 സസ്‌തനികള്‍, 10 ഉരഗങ്ങള്‍, 35ലധികം തരത്തിലുള്ള സസ്യങ്ങളും ഇവിടെയുണ്ട്.
അഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയിലായി പ്രകൃതിദത്തവും മനുഷ്യനിര്‍മിതവും ആയ ജലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവിടെ തണ്ണീര്‍ത്തടങ്ങള്‍, ഉപ്പ് ഫ്‌ളാറ്റുകള്‍, ഫോസിലൈസ് ചെയ്‌ത മണലുകള്‍, മണ്‍കൂനകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ശൈത്യകാലത്ത് ഇവിടുത്തെ ഊഷ്‌മളമായ കാലാവസ്‌ഥ ആസ്വദിക്കാന്‍ ആയിരക്കണക്കിന് ഫ്‌ളമിംഗോകള്‍ തണ്ണീര്‍ത്തടങ്ങളിലേക്ക് പറന്നിറങ്ങുന്ന കാഴ്‌ചയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഇവിടെ സ്‌ഥാപിച്ച പ്രത്യേക പ്‌ളാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് വന്യജീവികളെ സൂക്ഷ്‌മമായി നിരീക്ഷിക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. കൂടാതെ തണ്ണീര്‍ത്തട സംരക്ഷണ കേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവാസവ്യവസ്‌ഥക്കും പരിസ്‌ഥിതിക്കും ദോഷം വരുത്താതെ ജൈവവൈവിധ്യങ്ങള്‍ ആസ്വദിക്കാനും കഴിയും.
National News: ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും