റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ ജയിൽ മോചിതനാകും. റഹീമിന്റെ ശിക്ഷാ കാലാവധി ബുധനാഴ്ച അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ നാട്ടിലേക്ക് തിരിച്ചയക്കാനായി ജയിലിലെ തന്നെ നാടുകടത്തൽ വിഭാഗത്തിലേക്ക് മാറ്റും.
കൊലപാതക കേസിൽ വധശിക്ഷ ഒഴിവായതോടെ കോടതി വിധിച്ച ഗൂഢാലോചന കേസിലെ തടവ് കാലാവധിയാണ് ബുധനാഴ്ച അവസാനിക്കുന്നതെന്ന് റിയാദിലെ നിയമസഹായ സമിതി പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായതിന് 20 വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. അതോടെ ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. പിന്നാലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഹീമിനെ മാറ്റും.
അവിടെ നിന്നും നടപടികൾ പൂർത്തിയാക്കിയാൽ നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കും. നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാൽ ഉടനെ വിമാന ടിക്കറ്റ് നൽകി നാട്ടിലേക്ക് അയക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. യാത്രാ തീയതി ക്രമീകരിച്ചു നാട്ടിലേക്ക് ഈമാസം തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
2006 ഡിസംബർ 26ന് സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്.
പിന്നാലെ, റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായി. എന്നാൽ, റിയാദിലെ ക്രിമിനൽ കോടതി റഹീമിന് പൊതുനിയമപ്രകാരം 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് ഒരുവർഷം കൂടി മാത്രമായിരുന്നു തടവുശിക്ഷ ഉണ്ടായിരുന്നത്. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
Most Read| സുപ്രധാന നയമാറ്റം; ബംഗാളിൽ ഒബിസി സംവരണം റദ്ദാക്കി



































