റിയാദ്: 20 വർഷത്തെ ജയിൽ വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീം ജൻമ നാട്ടിലേക്ക് തിരിച്ചെത്തി. സൗദി സമയം ബുധനാഴ്‌ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഇന്ന് രാവിലെ 7.35ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.
ജയിൽ ഉദ്യോഗസ്‌ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് ഇമിഗ്രേഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കൊടമ്പുഴയിലെ പഴയ തറവാടായ സീനത്ത് മൻസിലിലേക്കാണ് റഹീം പോകുക. സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗദി ജയിലിലായിരുന്നു റഹീം. ദയാധനം സ്വീകരിച്ചു കുടുംബം മാപ്പ് നൽകിയതോടെയാണ് മോചനം സാധ്യമായത്.
കൊലപാതക കേസിൽ വധശിക്ഷ ഒഴിവായതോടെ കോടതി വിധിച്ച ഗൂഢാലോചന കേസിലെ തടവ് കാലാവധിയാണ് റഹീം പൂർത്തിയാക്കിയത്. ഗൂഢാലോചനയുടെ ഭാഗമായതിന് 20 വർഷമായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2006 ഡിസംബർ 26ന് സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്.
വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം നടത്തി തുക കൈമാറിയത്. പിന്നാലെ, റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായി.
എന്നാൽ, റിയാദിലെ ക്രിമിനൽ കോടതി റഹീമിന് പൊതുനിയമപ്രകാരം 20 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് ഒരുവർഷം കൂടി മാത്രമായിരുന്നു തടവുശിക്ഷ ഉണ്ടായിരുന്നത്. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയായതും ജയിൽ മോചിതനായതും.
Most Read| ഹോർമുസ് ഒരു മാസത്തിനുള്ളിൽ പഴയ നിലയിലേക്ക്; ഉടമ്പടിയുടെ കരട് രേഖ പുറത്ത്






































