കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ താരം പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ‘ചാണക്യൻ’, ‘ഒരു അഭിഭാഷകന്റെ കേസ് ഡയറി’, ‘അഥർവം’, ‘ഇന്നലെ’, ‘സംഘം’ തുടങ്ങി 68 ഓളം ചിത്രങ്ങളിൽ വേഷമിട്ട ഇദ്ദേഹം പോലീസ് ഉദ്യോഗസ്‌ഥൻ കൂടിയായിരുന്നു.
ചെറുപ്പം മുതൽ നാടകങ്ങളിലും അനുകരണ കലയിലും തൽപരനായിരുന്നു ജോർജ്. പോലീസ് സർവീസിൽ ഉള്ളപ്പോഴും ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അക്കാലത്തു തന്നെ വയാലാർ രാമവർമ്മ, കെജി സേതുനാഥ് തുടങ്ങിയവരുമായി ഇദ്ദേഹം സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. തിരുവനന്തപുരത്തേക്ക് സ്‌ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിലേക്ക് ജോർജ് എത്തുന്നത്.
‘അംബ അംബിക അംബാലിക’ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ജോർജ് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചത്. പിന്നീട് നിരവധി അവസരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി. കെജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന സംവിധായർക്കൊപ്പം പ്രവർത്തിച്ച ജോർജ് വില്ലൻ വേഷങ്ങൾക്ക് പുറമെ സ്വഭാവ റോളുകളും ചെയ്‌തിട്ടുണ്ട്.
അതിനിടെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറേകാലം അഭിനയം നിർത്തി വെക്കുകയും ചെയ്‌തു. 1995ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്‌ത ‘ഇന്ത്യൻ മിലിട്ടറി ഇന്റലിജൻസി’ൽ വേഷമിട്ടതിന് ശേഷം ജോർജ് വീണ്ടും ക്യാമറയ്‌ക്ക് മുന്നിലെത്തിയത് 7 വർഷങ്ങൾ കഴിഞ്ഞാണ്. ‘ചിരട്ടക്കളിപ്പാട്ടങ്ങളാ’ണ് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ജോസ് തോമസ് സംവിധാനം ചെയ്‌ത ചിത്രം 2006ലാണ് പുറത്തിറങ്ങിയത്.
സ്‌പെഷൽ ബ്രാഞ്ച് എസ്‌പിയായിട്ടാണ് പിസി ജോർജ് സർവീസിൽ നിന്നും വിരമിച്ചത്. ഭാര്യ: കൊച്ചു മേരി. മക്കൾ: കനകാംബലി, കാഞ്ചന, സാബൻറിജോ. സംസ്‌കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബെത്‌ലഹേം പള്ളിയിൽ നടക്കും.
Read Also: വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും