കാസർഗോഡ്: പനത്തടി പഞ്ചായത്തില്‍ ബിജെപി സഖ്യമാരോപിച്ച് രണ്ട് കോൺഗ്രസ് നേതാക്കൾ രാജിവച്ചു. 9, 13 വാര്‍ഡുകളിലെ പ്രസിഡണ്ടുമാരായ രജിത രാജന്‍, കെ വി ജോസഫ് എന്നിവരാണ് രാജിവച്ചത്. പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ സ്വതന്ത്രരായി മൽസരിക്കാൻ ഇവർ തീരുമാനിച്ചു.
ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടിലൂടെ മുന്നോട്ട് പോകാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നേതാക്കൾ പ്രതികരിച്ചു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പനത്തടി പഞ്ചായത്ത് യുഡിഎഫിന്റെ കയ്യിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. കൈവിട്ടു പോയ പഞ്ചായത്ത് പക്ഷെ അവിശുദ്ധ കൂട്ടുകെട്ടിലൂടെ തിരിച്ചുപിടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നാണ് രാജിവച്ച കോൺഗ്രസ് നേതാക്കളുടെ ആരോപണം.
ആകെയുള്ള 15 വാർഡുകളിൽ 12 വാർഡുകളിലേക്കാണ് ഇത്തവണ യുഡിഎഫ് സ്‌ഥാനാർഥികളെ നിർത്തുന്നത്. എന്നാൽ ഈ സീറ്റുകളിൽ ബിജെപിക്ക് സ്വന്തം ചിഹ്നത്തിൽ സ്‌ഥാനാർഥികളില്ല. അതുപോലെ ബിജെപി മൽസരിക്കുന്ന മൂന്ന് വാർഡുകളിൽ യുഡിഎഫിനും സ്‌ഥാനാർഥികളില്ല.
ബിജെപി ജില്ലാ നേതാവ് മൽസരിക്കുന്ന 15 ആം വാർഡിൽ പോലും യുഡിഎഫ് സ്‌ഥാനാർഥിയെ നിർത്തിയിട്ടില്ല. ജില്ലാ കോൺഗ്രസ് നേതാക്കളുടെ അറിവോടെയാണ് ബിജെപിയുമായി സഖ്യമെന്നും രാജിവച്ച കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.
Malabar News: ഔദ്യോഗിക സ്‌ഥാനാർഥിക്കെതിരെ മൽസരം; 13 പേരെ പുറത്താക്കി കോൺഗ്രസ്