കാഞ്ഞങ്ങാട്: ആവിക്കരയിൽ കാഞ്ഞങ്ങാട് നഗരസഭയുടെ ആധുനിക മീൻമാർക്കറ്റും അറവുശാലയും വരുന്നു. മീൻ മാർക്കറ്റിന് കിഫ്ബിയിൽ നിന്ന് രണ്ടരക്കോടി രൂപ അനുവദിച്ചു. നഗരസഭയുടെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റും അറവുശാലയും സ്‌ഥാപിക്കുന്നത്.
കോട്ടച്ചേരി റെയിൽവേ മേൽപ്പാലം വന്നതോടെ കഴിഞ്ഞ ഭരണ സമിതിയുടെ അവസാന കാലയളവിൽ പുതിയ മാർക്കറ്റ് സ്‌ഥാപിക്കണം എന്ന ആവശ്യവുമായി നഗരസഭ സർക്കാറിനെ സമീപിച്ചിരുന്നു.
റെയിൽവേ മേൽപ്പാലം റോഡ് പടിഞ്ഞാറ് ഭാഗത്ത് അവസാനിക്കുന്ന ഭാഗത്തുള്ള പഴയ മലിന ജല പ്ളാന്റിന്റെ ഒന്നര ഏക്കർ ഭൂമിയിലാണ് മാർക്കറ്റ് ഒരുങ്ങുന്നത്. നിർദിഷ്‌ട അജാനൂർ തുറമുഖത്തിന്റെ സാമിപ്യവും മാർക്കറ്റിന് അനുകൂല ഘടകമായി. പ്രദേശത്ത് മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായതായി നഗരസഭാ അധികൃതർ അറിയിച്ചിട്ടുണ്ട്.
Read Also: കെഎസ്ഇബി ജീവനക്കാർ നാളെ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു