പാരിസ്: ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ വാക്‌സിൻ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ വാക്‌സിൻ എടുക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണമെന്ന സർക്കാർ തീരുമാനത്തിന് എതിരെയാണ് പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.
പ്രക്ഷോഭം കനത്തതോടെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ബുധനാഴ്‌ച രാവിലെ പാരിസിലാണ് പ്രക്ഷോഭം തുടങ്ങിയത്. പിന്നീട് വിവിധ നഗരങ്ങളിൽ പ്രക്ഷോഭം പടരുകയായിരുന്നു. പാരിസിൽ വാർഷിക മിലിട്ടറി പരേഡിൽ പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ പങ്കെടുക്കുന്നതിനിടെ ആയിരുന്നു പ്രക്ഷോഭം. പ്രതിഷേധത്തിന് എത്തിയവരിൽ വലിയൊരു വിഭാഗം മാസ്‌ക് ധരിച്ചിരുന്നില്ല. മൗലികാവകാശങ്ങൾക്ക് തടസമാകുന്ന രീതിയിൽ കോവിഡ് നിയന്ത്രണങ്ങൾ മാറുന്നുവെന്ന് പ്രക്ഷോഭകർ ആരോപിച്ചു.
പാരിസിൽ നടന്ന സമരത്തിൽ 2250 പേരോളം പങ്കെടുത്തിരുന്നു. പിന്നീട്, ടൗലോസ്, ബോർഡെക്‌സ്, മോണ്ട്പെല്ലിയർ എന്നിവിടങ്ങളിലും പ്രക്ഷോഭം നടന്നു. ഏകദേശം 20000ത്തോളം ആളുകൾ വിവിധയിടങ്ങളിലായി നടന്ന സമരത്തിൽ പങ്കെടുത്തു.
ഹെൽത്ത് പാസിലൂടെ സർക്കാർ ജനങ്ങളെ വിഭജിക്കുകയാണെന്ന് പ്രതിഷേധകർ ആരോപിക്കുന്നു. എന്നാൽ, വാക്‌സിൻ ജനങ്ങളിൽ അടിച്ചേൽപിക്കുന്നില്ലെന്നും വാക്‌സിനേഷൻ പരമാവധി പ്രോൽസാഹിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും വക്‌താവ് ഗബ്രിയേൽ അട്ടൽ അറിയിച്ചു. ഫ്രാൻസിൽ ജനസംഖ്യയുടെ പകുതി പേരും വാക്‌സിൻ സ്വീകരിച്ചുവെന്നും സർക്കാർ അറിയിച്ചു. തുടക്കം മുതൽ തന്നെ ഫ്രാൻസിൽ വാക്‌സിനേഷനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു.
Also Read: കോവിഡ് നിയന്ത്രണം: ജനങ്ങൾ തടിച്ചുകൂടിയാൽ ഉത്തരവാദി ഉദ്യോഗസ്‌ഥർ; കേന്ദ്രം