ന്യൂഡെൽഹി : കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതു സ്‌ഥലങ്ങളിൽ ഒത്തുകൂടുന്നത് ആവർത്തിച്ചാൽ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരെ വ്യക്‌തിപരമായി ഉത്തരവാദികളായി കണക്കാക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൂടാതെ കോവിഡ് രണ്ടാം തരംഗം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ മാർക്കറ്റുകളിലും മാളുകളിലും ഉൾപ്പടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ, അവിടെ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കി വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം നിർദ്ദേശം നൽകി.
നിലവിൽ പൊതുസ്‌ഥലങ്ങളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ രീതിയിലാണ് ആളുകൾ തടിച്ചു കൂടുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മിക്ക സംസ്‌ഥാനങ്ങളിലും രൂക്ഷമായി തുടരുന്നതും, ജനങ്ങൾ പ്രോട്ടോക്കോളുകൾ പാലിക്കാതെ പുറത്തിറങ്ങുന്നതും കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്ലാ സംസ്‌ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു.
കൂടാതെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, ആഴ്‌ചച്ചന്തകൾ, റെസ്‌റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയവയെല്ലാം ഹോട്സ്‌പോട്ടുകളായതിനാൽ ഇവിടങ്ങളിൽ ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് വരുത്തണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറക്കുന്നതിനായി വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്നും, ജനങ്ങൾ തടിച്ചുകൂടുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ജില്ലാ അധികാരികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും നിർദ്ദേശം നൽകണമെന്നും ആഭ്യന്തര സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് അയച്ച നോട്ടീസിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also : സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്