ഡെൽഹി: അസം-മിസോറം അതിർത്തി സംഘർഷത്തെ തുടർന്ന് മിസോറാം എംപി വൻലൽ വേനക്കെതിരായ കേസ് പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദ്ദേശം. എന്നാൽ മിസോറാം പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ എടുത്ത കേസ് തുടരും.
അസം പോലീസ് ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് എംപിക്കെതിരെ കേസ് എടുത്തത്. കഴിഞ്ഞ ആഴ്‌ച അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് പോലീസ് ഉദ്യോഗസ്‌ഥർ വെടിയേറ്റു മരിച്ചിരുന്നു.
അതേസമയം അതിർത്തി തർക്കം ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ നേരത്തെ വ്യക്‌തമാക്കിയിരുന്നു. തനിക്കെതിരെ മിസോറാം സർക്കാർ എടുത്ത ക്രിമിനൽ കേസുകളുമായി സഹകരിക്കുമെന്നും കേസെടുത്തതിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിൽ സന്തോഷമേയുള്ളൂവെന്നും പറഞ്ഞ അദ്ദേഹം അസമിലെ ഉദ്യേഗസ്‌ഥർക്കെതിരായ അന്വേഷണം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു.
ഹിമന്ദ ബിശ്വ ശര്‍മക്കൊപ്പം ആറ് മുതിര്‍ന്ന ഉദ്യോഗസ്‌ഥർക്കും 200ഓളം പോലീസുകാർക്കും എതിരെ ആയിരുന്നു മിസോറാം നേരത്തെ കേസെടുത്തിരുന്നത്. കൂടാതെ മിസോറാമിലെ പല പ്രമുഖര്‍ക്കുമെതിരെ അസം പോലീസും സമന്‍സ് നല്‍കിയിരുന്നു.
Most Read: കൊടകര കവർച്ചാ കേസ്; അന്വേഷണ സംഘം ഇന്ന് റിപ്പോർട് സമർപ്പിക്കും