ന്യൂഡെൽഹി: അസം-മിസോറാം അതിർത്തിയിൽ സംഘർഷ സാധ്യത. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ പ്രശ്‌നത്തിൽ മിസോറാം സ്വദേശിക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘർഷ സാധ്യത കടന്നു വരുന്നത്.
മൂന്ന് ആഴ്‌ച മുൻപ് അന്തർസംസ്‌ഥാന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ ആറ് അസം പോലീസ് ഉദ്യോഗസ്‌ഥരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രശ്‌ന പരിഹാരത്തിനായി ഇരു സംസ്‌ഥാനങ്ങളുടെയും പ്രതിനിധികൾ യോഗം ചേരുകയും, സംഘർഷത്തിന് താൽക്കാലിക ശമനം ഉണ്ടാവുകയും ചെയ്‌തിരുന്നു.
ഹൈലക്കണ്ടി (അസം)- കൊളാസിബ് (മിസോറാം) ജില്ലകളുടെ അതിർത്തിയിൽ യാതൊരു പ്രകോപനവുമില്ലാതെ ഇന്നലെ അസം പോലീസ് വെടിവെപ്പ് നടത്തിയെന്നാണ് മിസോറാം ആരോപിക്കുന്നത്.
എന്നാൽ മറുവശത്ത് നിന്നുള്ള അക്രമികൾ ആദ്യം വെടിവെച്ചതിനാൽ മാത്രമാണ് തിരികെ ആക്രമിച്ചതെന്നാണ് അസം പോലീസ് വ്യക്‌തമാക്കുന്നത്. നേരത്തെ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം ഇടപെടും എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെയും ഇത്തരം നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Read Also: കോവിഡാനന്തര ചികിൽസാ നിരക്ക്; സർക്കാർ ഉത്തരവായി