ഗുവാഹത്തി: അസം-മേഘാലയ അതിർത്തി തർക്കത്തിന് പരിഹാരമാകുന്നു. ഇതിനായി ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികൾ രൂപീകരിക്കാൻ തീരുമാനമായി. ഇരു സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഗുവാഹത്തിയിൽ വെച്ച് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനം പുറത്തുവിട്ടത്.
12 തർക്ക സ്‌ഥലങ്ങളിൽ ആറിടത്തും നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാൻ ഈ സമിതികൾ ഫലപ്രദമായി ഇടപെടുമെന്ന് യോഗത്തിന് ശേഷം സംയുക്‌തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇരു സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അറിയിച്ചു.
മൂന്ന് കമ്മിറ്റികൾ വീതം രണ്ട് സംസ്‌ഥാനങ്ങളും രൂപീകരിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി. താരാബാരി, ഗിജാങ്, ഫാലിയ, ബാക്‌ലാപ്പാറ, പീലിംഗ് കട്ട, ഖാനപ്പാറ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രശ്‌ന പരിഹാരത്തിനായി തിരഞ്ഞെടുത്ത ആറ് തർക്ക സ്‌ഥലങ്ങൾ.
അസമിലെ കച്ചാർ, കാംരൂപ് മെട്രോ, കാംരൂപ് റൂറൽ ജില്ലകളിലും, മേഘാലയയിലെ പടിഞ്ഞാറൻ ഖാസി ഹിൽസ്, റി ഭോയ്, ഈസ്‌റ്റ് ജയന്തിയ ഹിൽസ് എന്നിവിടങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് ഈ തർക്ക പ്രദേശങ്ങൾ. വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലെ അതിർത്തി തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരും ആരംഭിച്ചിട്ടുണ്ട്.
Read Also: ആർബിഐ വായ്‌പാ നിരക്കുകളിൽ ഇക്കുറിയും മാറ്റമില്ല