ന്യൂഡെൽഹി: തുടർച്ചയായ ഏഴാമത്തെ യോഗത്തിലും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് വിലയിരുത്തിയിട്ടും, നിരക്ക് വർധന വേണ്ടെന്ന് തിരുമാനിക്കുക ആയിരുന്നു. റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും.
സമ്പദ്ഘടനയുടെ ഉണർവിന് ശക്‌തിപകരുകയെന്ന കാഴ്‌ചപ്പാട് മുൻനിർത്തിയാണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന തിരുമാനമെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത് ദാസ് പറഞ്ഞു.
പണലഭ്യത നിയന്ത്രിക്കാനുള്ള ഉചിത നടപടി ഇത്തവണയും റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. കടപത്രം തിരിച്ചു വാങ്ങൽ വഴി ബാങ്കുകളിലേക്ക് പണമൊഴുക്കുന്ന സാഹചര്യം തുടരും. ബാങ്ക് വായ്‌പകളുടെ വർധനവ് നിക്ഷേപ വർധനയെക്കാൾ വളരെ കുറവായത് പരിഹരിക്കാനുള്ള നിർദേശങ്ങൾ ഒന്നും യോഗം മുന്നോട്ട് വച്ചിട്ടില്ല.
സാമ്പത്തിക വർഷത്തെ പണപ്പെരുപ്പ അനുമാനം നേരത്തെ നിശ്‌ചയിച്ച 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി പണവായ്‌പ അവലോകന സമതി യോഗം പുതുക്കി. വളർച്ചാ ലക്ഷ്യം 9.5 ശതമാനത്തിൽ തന്നെ തുടരും. ജൂണിൽ 6.26 ശതമാനവും മെയിൽ 6.30 ശതമാനവുമായിരുന്നു ഉപഭോക്‌തൃ വില സൂചിക അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പം.
ലോകത്തിലെ പല വികസ്വര രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് നിരക്ക് വർധനയുടെ വഴിയാണ് ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിതരണ ശൃംഖലകളിലുള്ള തടസവും ഇന്ധനവില വർധനവുമാണ് ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാനകാരണം. എങ്കിലും നിരക്ക് വർധന വേണ്ടെന്നായിരുന്നു ആർബിഐയുടെ തീരുമാനം.
Read Also: വേറിട്ട സിനിമകളുമായി ‘തിയേറ്റര്‍ പ്‌ളേ’ ഒടിടി ശ്രദ്ധേയമാകുന്നു