റായ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്‌ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോൺഗ്രസ് നേതൃത്വം ഭരിക്കുന്ന ഛത്തീസ്‌ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്‌തർ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്.
കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമായ മിസോറാം നാഷണൽ ഫ്രണ്ട് ഭരിക്കുന്ന മിസോറമിൽ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതിനിടെ ഛത്തീസ്‌ഗഢിലെ സുഖ്‌മ ജില്ലയില്‍ സ്‌ഫോടനം നടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതോടെ ബൂത്തുകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. 25000ലധികം സുരക്ഷ ഉദ്യോഗസ്‌ഥരെയാണ് വിവിധ ബൂത്തുകളിലായി വിന്യസിച്ചിരിക്കുന്നത്.
ആദിവാസിവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലേറെയും. വികസനത്തില്‍ പിന്നാക്കംനില്‍ക്കുന്ന ഈ വനമേഖലയിലെ 12 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളാണ്. 2018 വരെ ബിജെപിക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 2018ല്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 20 മണ്ഡലങ്ങളിൽ 17ലും കോൺഗ്രസ് വിജയിച്ചു. 2 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. കാര്‍ഷികമേഖലയില്‍ ഇരുപാര്‍ട്ടികളോടുമുള്ള ജനസമീപനം വ്യക്‌തമാക്കുന്ന വിധിയെഴുത്ത് സംസ്‌ഥാന ഭരണസാധ്യതയില്‍ നിര്‍ണായകമാണ്.
നേരത്തേ കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ മേഖലയില്‍ സിപിഐയുടെ ചില സ്വാധീനപ്രദേശങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടി ഇക്കുറി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ആറുമണ്ഡലങ്ങളില്‍ ആപ് പിടിക്കുന്ന വോട്ടുകള്‍ ജയപരാജയങ്ങളെ സ്വാധീനിക്കും.
രണ്ടാം ഘട്ടം നവംബർ 17ന് നടക്കും. ഛത്തീസ്‌ഗഡ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ആകെ 40,78,689 വോട്ടർമാരാണുള്ളത്. ഇതിൽ 1,64,299 പേർ ആദ്യ വോട്ടർമാരും 18 നും 19 നും ഇടയിൽ പ്രായമുള്ളവരുമാണ്.
MOST READ | തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്