ന്യൂഡെൽഹി: മിസോറാമിലെ ജനവിധി ഇന്നറിയാം. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഭരണ കക്ഷിയായ എംഎൻഎഫും പുതിയതായി രൂപീകരിച്ച സോറം പീപ്പിൾസ് മൂവ്‌മെന്റും കോൺഗ്രസും തമ്മിലാണ് പ്രധാന മൽസരം. സോറംതങ്ക മുഖ്യമന്ത്രിയായ എംഎൻഎഫിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമാണ്.
സംസ്‌ഥാനത്തു സോറം പീപ്പിൾസ് മൂവ്‌മെന്റ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാത്ത തൂക്ക് സഭയാകും വരികയെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എംഎൻഎഫ് 26 സീറ്റിലും കോൺഗ്രസ് അഞ്ചിടത്തും ബിജെപി ഒരു സീറ്റിലും സ്വതന്ത്രർ എട്ടു സീറ്റിലുമാണ് വിജയിച്ചത്. ഈ സ്വാതന്ത്രരെല്ലാം ചേർന്ന് 2019ൽ രൂപീകരിച്ചതാണ് സോറം പീപ്പിൾസ് മൂവ്‌മെന്റ്.
കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഈ പാർട്ടി വൻ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ക്രിസ്‌ത്യൻ ഭൂരിപക്ഷമുള്ള സംസ്‌ഥാനത്ത്, വിവിധ സംഘടനകളും രാഷ്‌ട്രീയ കക്ഷികളും ആവശ്യപ്പെട്ട പ്രകാരമാണ് വോട്ടെണ്ണൽ ഞായറാഴ്‌ചയിൽ നിന്ന് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം, വൻ വിജയത്തിന് പിന്നാലെ മധ്യപ്രദേശിലും രാജസ്‌ഥാനിലും ഛത്തീസ്‌ഗഡിലും മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശിവരാജ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ. പുതുമുഖത്തെ കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും, ചൗഹാന്റെ ജനപ്രീതി പരിഗണിച്ചേക്കും. രാജസ്‌ഥാനിൽ വസുന്ധരാജെ സിന്ധ്യ, ബാബ ബാലക്‌നാഥ്, ഗജേന്ദ്ര സിങ് ശൈഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഛത്തീസ്‌ഗഡിൽ രമൺ സിങ്, അരുൺ സാഹോ, രേണുക സിങ്, ഒപി ചൗധരി എന്നിവരാണ് പരിഗണനയിലുള്ളത്. റായ്‌പൂരിൽ എത്തിയ കേന്ദ്രമന്ത്ര മൻസൂഖ് മാണ്ഡവ്യയും ഓം മാത്തൂരും എംഎൽഎമാരുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. അതിനിടെ, തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി അകാരാകണമെന്നതിൽ എംഎൽഎമാരുടെ അഭിപ്രായം ഈ യോഗത്തിൽ തേടും.
Tech| അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!