തിരുവനന്തപുരം: കൊടകര കള്ളപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട് സമർപ്പിക്കും. കള്ളപ്പണ ഇടപാടുകളുമായി ബന്ധപെട്ട അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി), തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് റിപ്പോർട് നൽകുക.
ഇത് രണ്ടാം തവണയാണ് കേന്ദ്ര ഏജൻസികൾക്ക് പോലീസ് റിപ്പോർട് നൽകുന്നത്. ജൂൺ ഒന്നിനായിരുന്നു അന്വേഷണ സംഘം ആദ്യ റിപ്പോർട് കേന്ദ്ര ഏജൻസികൾക്ക് നൽകിയിരുന്നത്.
കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് പോലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട് നൽകുന്നത്. കാെടകരയിൽ 25 ലക്ഷം രൂപയും കാറും കവർച്ച ചെയ്യപ്പെട്ടുവെന്ന കേസിന്റെ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് സമർപ്പിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പും കെെമാറും.
നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപിക്ക് വേണ്ടി കർണാടകയിൽ നിന്ന് എത്തിച്ച മൂന്നര കോടി ഹവാല പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംസ്‌ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ധർമരാജൻ മുഖേനയും കോഴിക്കോട്ടെ ഏജന്റുമാർ വഴിയും 40 കോടി രൂപ എത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിച്ച കോന്നിയിൽ ധർമരാജൻ പണം വിതരണം ചെയ്‌തെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 12 കോടി എത്തിച്ചുവെന്നതും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സാമ്പത്തിക വശങ്ങൾ ഇഡിയും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാേയെന്ന് ഇൻകംടാക്‌സും വിശദമായി അന്വേഷിക്കണമെന്ന് അന്വേഷണ സംഘം ശുപാർശ ചെയ്യും.
Most Read: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വർധിപ്പിച്ചു