വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയിലെ കുതിരാനിലെ ഇടത് തുരങ്കത്തിൽ ഉണ്ടായ ചോർച്ച അപകടകരമെന്ന് വിലയിരുത്തൽ. ചോർച്ച തുടർന്നാൽ ക്രമേണ ആ ഭാഗത്തെ കല്ല് താഴേക്ക് പതിക്കാനുള്ള സാധ്യത ഉണ്ടെന്ന് തുരങ്കം നിർമിച്ച കാരാർ കമ്പനി പ്രഗതി അറിയിച്ചു. അതേസമയം, തുരങ്കത്തിനുള്ളിൽ നേരിയ കനത്തിൽ സിമന്റ് മിശ്രിതം സ്‌പ്രേ ചെയ്‌ത ഭാഗങ്ങളിലാണ് ചോർച്ച ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺഗ്രീറ്റിങ്ങാണ് (ഗ്യാൻട്രി കോൺഗ്രീറ്റിങ്) ചെയ്യേണ്ടിയിരുന്നതെന്ന് പ്രഗതിയുടെ പിആർഒ വി ശിവാനന്ദൻ പറഞ്ഞു.
പാറയ്‌ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാത മുഖ്യ കരാർ കമ്പനിയായ കെഎംസി പല ഭാഗങ്ങളിലും ഗ്യാൻട്രി കോൺഗ്രീറ്റിങ് ഒഴിവാക്കിയിരുന്നു. കുറച്ച് ഭാഗങ്ങളിൽ മാത്രമാണ് ഇത് ചെയ്‌തിട്ടുള്ളത്. മഴ ശക്‌തിപ്പെട്ടതോടെ തുരങ്കത്തിലെ പല ഭാഗങ്ങളിൽ നിന്നും വെള്ളം കിനിഞ്ഞിറങ്ങുകയാണ്. ചോർന്നിറങ്ങുന്ന വെള്ളം ലൈറ്റ് ഘടിപ്പിച്ചിട്ടുള്ള പാനലിലേക്കും വയറിങ് കടന്നുപോകുന്ന ഭാഗത്തേക്കും വീഴുന്നുണ്ട്. ഇത് വൈദ്യുത തകരാറുകൾക്ക് കാരണമാകുമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തുരങ്കത്തിന്റെ കിഴക്ക്, പടിഞ്ഞാർ ഭാഗങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും പ്രഗതി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
കിഴക്കു ഭാഗത്ത് തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ തടയാനായി ചെയ്‌തിട്ടുള്ള കോൺഗ്രീറ്റിങ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായുള്ള മഴയിൽ മണ്ണ് തള്ളിയാൽ ഒന്നാകെ ഇടിഞ്ഞു താഴേക്ക് പതിക്കും. മലമുകളിൽ നിന്ന് വെള്ളം തുരങ്കമുഖത്തേക്ക് നേരിട്ട് ഒഴുകുന്നത് തടയുന്നതിനുള്ള ക്യാച്ച് വാട്ടർ ഡ്രൈനേജ് സംവിധാനവും ചെയ്‌തിട്ടില്ല. അതേസമയം, ചോർച്ചയിൽ ആശങ്ക വേണ്ടെന്നും വലതു തുരങ്കം ഗതാഗതത്തിനായി തുറന്ന് കൊടുത്ത ശേഷം ഇടത് തുരങ്കത്തിൽ പൂർണമായി ഗ്യാൻട്രി കോൺഗ്രീറ്റിങ് നടത്തുമെന്ന് കെഎംസി അധികൃതർ അറിയിച്ചിട്ടുണ്ട്.
Most Read: കനത്ത മഴ; പരീക്ഷകൾ മാറ്റിവെച്ചതായി വിവിധ സർവകലാശാലകൾ