കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്.
ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്. അറത്തിൽ, അതിയടം, കുളപ്പുറം, കാരാട്ട്, ശ്രീസ്‌ഥ ചെറുതാഴം തുടങ്ങി പ്രധാന പാടശേഖരങ്ങളിലായി 150 ഹെക്‌ടറോളം സ്‌ഥലത്താണ് ഒന്നാം വിളയിറക്കാറുള്ളത്.
ഈ വർഷം വിത്തിടുന്ന സമയത്ത് പെയ്‌ത മഴ പകുതിയും നശിപ്പിച്ചു. കൃഷിവകുപ്പ് വിത്ത് വാഗ്‌ദാനം ചെയ്‌തെങ്കിലും നിരാശരായ പല കർഷകരും പിൻമാറിയതിനെ തുടർന്ന് അവശേഷിച്ചത് 85 ഹെക്‌ടർ നെൽക്കൃഷിയാണ്. എന്നാൽ ഈ നെല്ല് കൊയ്‌തെടുക്കാൻ സമയമായപ്പോൾ വീണ്ടും മഴ ഭീഷണി ആയിരിക്കുകയാണ്.
വെള്ളം കെട്ടിനിൽക്കുന്ന വയലിൽനിന്ന് നെല്ലും പുല്ലും കൊയ്‌തെടുക്കാനും ഉണക്കിയെടുക്കാനും പ്രയാസമേറെയാണ്. മഴ തുടർന്നാൽ നെല്ലും വൈക്കോലും നശിക്കുന്ന അവസ്‌ഥയിലെത്തും. മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ കൃഷി ഓഫിസർ പി നാരായണന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കടന്നപ്പള്ളി, കുഞ്ഞിമംഗലം, കോറോം വില്ലേജുകളിലും കൃഷി നാശമുണ്ട്.
Most Read: ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി