ഷോളയൂർ: അട്ടപ്പാടിയിൽ ഊരുമൂപ്പനെയും മകനെയും പോലീസ് അതിക്രമം കാട്ടി അറസ്‌റ്റ് ചെയ്‌തതായി പരാതി. കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചൊറിയമൂപ്പനെയും മകൻ മുരുകനെയും ഷോളയൂർ പോലീസ് ഭീകരാന്തരീക്ഷം സൃഷ്‌ട്ടിച്ച് അറസ്‌റ്റ് ചെയ്‌തതെന്നാണ് ആരോപണം. സംഭവത്തിൽ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് മുരുകനും കുടുംബവും ചേർന്ന് മറ്റൊരു ആദിവാസി കുടുംബത്തെ ആക്രമിച്ചതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് ഇവരുടെ വീട്ടിലെത്തി മുരുകനെയും പിതാവിനെയും അറസ്‌റ്റ് ചെയ്യാനുള്ള ശ്രമം സ്‌ത്രീകൾ ഉൾപ്പടെയുള്ളവർ തടഞ്ഞതോടെയാണ് സ്‌ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടായത്. മുരുകന്റെ 17 വയസുള്ള മകന്റെ മുഖത്ത് പോലീസ് അടിച്ചതായും വിവരമുണ്ട്.
എന്നാൽ, കൃത്യനിർവഹണം നടത്തുന്നതിനിടെ തടസം നിന്നതിനാലാണ് സംഘർഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മുരുകന്റെ ആക്രമണത്തിൽ മറ്റൊരു ആദിവാസി കുടുംബത്തിലെ ഒരാളുടെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, മുരുകനെയും മൂപ്പനെയും അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇവർ ഷോളയൂർ പോലീസ് സ്‌റ്റേഷനും അട്ടപ്പാടി എഎസ്‌പി ഓഫിസും ഉപരോധിച്ചു.
Read Also: കൊവാക്‌സിനും കോവിഷീൽഡും വ്യത്യസ്‌ത ഡോസുകളായി നൽകുന്നത് ഫലപ്രദം; ഐസിഎംആർ