ന്യൂഡെൽഹി: വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് ഫലപ്രദമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ സയൻസ് (ഐസിഎംആർ). കൊവാക്‌സിനും കോവിഷീൽഡും ഇത്തരത്തിൽ നൽകുന്നത് സുരക്ഷിതമാണെന്നും ഐസിഎംആർ പഠനം വ്യക്‌തമാക്കുന്നു.
കോവിഡിന് തടയിടാൻ വ്യത്യസ്‌ത വാക്‌സിനുകൾ മിക്‌സ് ആൻഡ് മാച്ച് ചെയ്യുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കില്ല, മാത്രമല്ല മികച്ച പ്രതിരോധ ശേഷിയും നൽകുമെന്ന് ഐസിഎംആർ പറയുന്നു. വ്യത്യസ്‌ത വാക്‌സിനുകൾ രണ്ട് ഡോസായി നൽകുന്നത് സംബന്ധിച്ച് വിദേശത്ത് ഏറെ പരീക്ഷണം നടന്നിട്ടുണ്ട്. ഒരേ വാക്‌സിൻ സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ ആന്റിബോഡി വ്യത്യസ്‌ത ഡോസുകൾ സ്വീകരിച്ചവരിൽ ഉള്ളതായി റിപ്പോർട്ടുകളുമുണ്ട്. ഇന്ത്യയിൽ വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിൽ പരീക്ഷണത്തിന് ഡിസിജിഐ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അനുമതി നൽകിയിരുന്നു.
കോവിഷീൽഡും കൊവാക്‌സിനും വ്യത്യസ്‌ത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളവ ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരമാണെന്ന് ഐസിഎംആർ വ്യക്‌തമാക്കി. പ്രതിരോധം കൂടുതൽ ശക്‌തമാക്കുന്നതിനൊപ്പം വാക്‌സിൻ ക്ഷാമത്തിനും രണ്ടാം ഡോസിനായുള്ള കാത്തിരിപ്പിനും പരിഹാരമാകും. കൊവാക്‌സിൻ ഒക്‌ടോബറോടെ രാജ്യത്ത് നൽകാനാകുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്.
Also Read: ചന്ദ്രികയിൽ സാമ്പത്തിക ക്രമക്കേട്; 16 കോടി കാണാനില്ല; പരാതിയുമായി ജീവനക്കാർ