തിരുവനന്തപുരം: ചന്ദ്രികയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് ജീവനക്കാരുടെ പരാതി. 2016– 17ൽ വാർഷിക വരിസംഖ്യ പിരിച്ച വകയിൽ ലഭിച്ച 16 കോടി കാണാനില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ കൂട്ടായ്‌മ രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രികയുടെ സ്‌ഥലം തുച്ഛമായ വിലക്ക് വിറ്റതിന്റെ ഉത്തരവാദികൾ ആരാണെന്ന് അറിയണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
2017 മുതൽ ജീവനക്കാരിൽ നിന്നും പിരിച്ചെടുത്ത തുക പിഎഫ് അക്കൗണ്ടിൽ അടച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ മുസ്‌ലിം ലീഗിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ മുഈൻ അലി തങ്ങൾക്ക് പരോക്ഷ പിന്തുണയുമായി കെഎം ഷാജി രംഗത്തെത്തി. വിമർശനങ്ങളും എതിർ അഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും എതിരഭിപ്രായം പറയുന്നവരോട് പാർട്ടിക്ക് പകയില്ലെന്നും ഷാജി തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
അതേസമയം, ചന്ദ്രികയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് കെഎം മുനീർ പറയുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. പ്രസ്‌ഥാനം കൈവിടില്ല. ചന്ദ്രികയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മുനീർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Also Read: കരിപ്പൂർ സ്വർണക്കവർച്ച: അന്വേഷണ സംഘത്തെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടു; പോലീസ്