മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്‌റ്റിലായത്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ഇന്ന് രണ്ടുപേരും കുടുംബ കോടതിയിൽ ഹാജരായിരുന്നു.
നേരത്തെയും ഭർത്താവിന്റെ ഭാഗത്തു നിന്ന് വധശ്രമങ്ങൾ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും അവർ പറഞ്ഞു. കോടതിയിൽ കൗൺസിലിംഗിന് ശേഷമായിരുന്നു ആക്രമണം. മേലാറ്റൂർ സ്വദേശികളായ ഇരുവരും 17 വർഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
കൺസിലിംഗിന് ശേഷം കോടതിക്ക് പുറത്തേക്കിറങ്ങിയ റുബീനയെ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്താനായിരുന്നു മൻസൂർ അലി ശ്രമിച്ചത്. മൻസൂറിന്റെ പക്കലുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പിയുടെ വാ ഭാഗത്ത് പിടിച്ചു അടച്ചതുകൊണ്ടാണ് റുബീന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മൻസൂർ അലിയെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
Most Read: ഇടുക്കിയിലെ ഭൂമി പ്രശ്‌ന പരിഹരം; നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനം