തിരുവനന്തപുരം: കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. നാല് പേർ ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വീടിന് അടുത്തുള്ള ബന്ധുവീട്ടിലെ കുളത്തിലാണ് യുവതി കുളിക്കാനും അലക്കാനും പോയിരുന്നത്.
മിക്കദിവസങ്ങളിലും യുവതി ഇവിടെ പോകാറുമുണ്ട്. ഇന്നലെ യുവതിയെത്തുമ്പോള്‍ ബന്ധുവീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്ത് വീട് തിരക്കി അപരിചിതനായ ഒരാള്‍ ഇവിടെ എത്തിയിരുന്നു. ഇയാള്‍ മടങ്ങി അല്‍പസമയത്തിനുള്ളില്‍ എത്തിയ നാലുപേരാണ് യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരിയുടെ കയ്യും കാലും കെട്ടിയിട്ട് വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. എന്നാല്‍ പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്‌ടമായതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്. ഇതോടെയാണ് പീഡനശ്രമം പുറംലോകമറിയുന്നത്. പരിക്കേറ്റ യുവതി ഏറെ രക്‌തം വാര്‍ന്നുപോയ നിലയിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്‌ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവം നടന്ന സ്‌ഥലത്തും പരിസരത്തും പോലീസും ഫോറന്‍സിക് ഉദ്യോഗസ്‌ഥരും പരിശോധന നടത്തി. യുവതിയുടെ പിതാവിന്റെ പേര് ചോദിച്ചാണ് അജ്‌ഞാതന്‍ ഇവിടേക്കെത്തിയത്. യുവതിയേയും കുടുംബത്തേയും പരിചയമുള്ള ആളുകളാണ് പീഡന ശ്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ഏകദേശം 35 വയസ് തോന്നിക്കുന്ന ഇരുണ്ട നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി വിശദമാക്കുന്നത്. പരിസരത്ത് സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടവരെയും ഈ മേഖലയില്‍ നിന്ന് പെട്ടന്ന് കാണാതായ ആളുകളെയും ചുറ്റിപ്പറ്റിയാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.
Most Read: സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും