ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്കുണ്ടാകുന്ന തകരാറുകൾ ഇനി നാല് സെക്കൻഡിനകം കണ്ടെത്താം. ബെംഗളൂരു സാംസങ് സെമികണ്ടക്‌ടർ ഇന്ത്യാ റിസർച്ചിലെ (എസ്‌എസ്‌ഐആർ) മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സംവിധാനം വികസിപ്പിച്ചത്.
ലിഥിയം അയേൺ ബാറ്ററികളാണ് വൈദ്യുതി വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ബാറ്ററി തകരാറുകൾ കാരണം വാഹനങ്ങൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഷോർട് സർക്യൂട്ടുകളാണ് മിക്ക അപകടങ്ങൾക്കും പ്രധാന കാരണമാകുന്നത്. ബാറ്ററി സംവിധാനത്തിലെ ഷോർട് സർക്യൂട്ടുകൾ നേരത്തെ കണ്ടെത്താനായാൽ അപകടമൊഴിവാക്കാം.
ഇതിനായി ഇലക്‌ട്രോ കെമിസ്ട്രി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തീവ്രതയേറിയ വൈദ്യുതി കടത്തിവിട്ട് ബാറ്ററിയുടെ ആരോഗ്യം വിലയിരുത്തുന്ന പരിശോധനയാണ് ഗവേഷകർ വികസിപ്പിച്ചത്. പൾസ് കറന്റിനോടുള്ള ബാറ്ററിയുടെ പ്രതികരണം വിലയിരുത്തി തകരാറുകൾ കണ്ടെത്താനാകും.
നാല് സെക്കൻഡിനകം 98 ശതമാനം കൃത്യതയോടെ ബാറ്ററിയിൽ അപാകതകൾ വിലയിരുത്താം എന്ന് അവകാശപ്പെട്ടുകൊണ്ടാണ് അന്താരാഷ്‌ട്ര പ്രസിദ്ധീകരണമായ ജേണൽ ഓഫ് പവർ സോഴ്‌സിൽ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ടെത്തലിന് പേറ്റന്റ് ലഭിക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഡോ.സാഗർ ഭരത് രാജിന്റെ നേത്യത്വത്തിലാണ് ഗവേഷണം നടന്നത്.
Also Read: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്