കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്‌റ്റർ ചെയ്‌ത് ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തുടർന്നാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രതികളായ ദിലീപിനെയും പൾസർ സുനിയെയും വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം ഉടൻ കോടതിയിൽ അപേക്ഷ നൽകും.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദിലീപിനെതിരെ നിർണായക മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്‌ച രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോർട് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം.
അതേസമയം, കേസിൽ കൊച്ചിയിലെ ഒരു റെക്കോർഡിങ് സ്‌റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപ് കൊച്ചിയിലെ റെക്കോർഡിങ് സ്‌റ്റുഡിയോയിൽ ഇരുന്ന് കണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്‌ദം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്‌തത് ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നീക്കം.
Read also: എടപ്പാൾ മേൽപ്പാലം ഉൽഘാടനം; കേസെടുക്കാൻ ശുപാർശ ചെയ്യണം- ബിന്ദു കൃഷ്‌ണ