കാൻബറ: സ്‌തനാർബുദ കോശങ്ങളെ നശിപ്പിക്കാൻ തേനീച്ചകളിലെ വിഷത്തിന് സാധിക്കുമെന്ന് പുതിയ പഠനം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹാരി പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നേച്ചർ പ്രിസിഷൻ ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തേനീച്ചകളിലെ വിഷത്തിലടങ്ങിയിട്ടുള്ള മിലിറ്റിൻ എന്ന സംയുക്തം സ്‌തനാർബുദ കോശങ്ങളെ ഇല്ലാതാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
ചികിത്സിച്ചു ഭേദമാക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ട്രിപ്പിൾ നെഗറ്റീവ്, എച്ച്.ഇ.ആർ.2 എന്നീ രണ്ട് സ്‌തനാർബുദങ്ങൾക്കെതിരെ തേനീച്ചകളിലെ വിഷം ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക കിയാറ ഡഫി പറഞ്ഞു. 300 തേനീച്ചകളിൽ നിന്നുള്ള വിഷം ശേഖരിച്ചാണ് പഠനം നടത്തിയതെന്നും ഇവക്ക് ഉഗ്രവീര്യമുള്ളതായി കണ്ടെത്തിയതായും അവർ പറയുന്നു. ഇതിലെ ഒരു സംയോജനം, മറ്റ് കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെതന്നെ, അർബുദകോശങ്ങളെ ഒരു മണിക്കൂറിനുള്ളിൽ നശിപ്പിച്ചതായും ഡഫി വ്യക്തമാക്കി. അർബുദകോശങ്ങളുടെ വളർച്ച തടയാനും അവയെ നശിപ്പിക്കാനും മിലിറ്റിൻ സംയുക്തത്തിന് കഴിയുമെന്നും അവർ അവകാശപ്പെടുന്നു.
മിലിറ്റിൻ കൃത്രിമമായി പരീക്ഷണശാലകളിൽ നിർമ്മിക്കാൻ സാധിക്കും. തേനീച്ചയുടെ വിഷം മെലനോമ ഉൾപ്പെടെ മറ്റു കാൻസറുകൾക്കെതിരേയും ഫലപ്രദമാണെന്ന് നേരത്തേ തെളിയിക്കപ്പെട്ടിരുന്നു.
സ്‌തനാർബുദങ്ങളിൽ 10-15 ശതമാനവും മാരകവും ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളതുമായ ട്രിപ്പിൾ നെഗറ്റീവാണ്. ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് ട്രിപ്പിൾ നെഗറ്റീവ് സ്‌തനാർബുദത്തിന് നിലവിലുള്ള ചികിത്സകൾ.