തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ രാജ്ഭവനിലെത്തി. ഇന്നാണ് ബിൽ ഗവർണറുടെ പരിഗണനക്കായി കൈമാറിയത്. ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്. തുടർന്ന് ഒമ്പത് ദിവസത്തിന് ശേഷമാണ് ബിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനക്കായി അയച്ചത്.
അതേസമയം, ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടാലേ നിയമമാകൂ. ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‌പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് ബില്ലിൽ വ്യവസ്‌ഥ ചെയ്യുന്നു. അതേസമയം, ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെ നീക്കം.
നിലവിൽ സംസ്‌ഥാനത്തിന് പുറത്താണ് ഗവർണർ. ജനുവരി രണ്ടാം തീയതിയെ അദ്ദേഹം രാജ്ഭവനിൽ മടങ്ങിയെത്തൂ. അതിനിടെ, ബിൽ രാഷ്‌ട്രപതിയുടെ പരിഗണനക്ക് അയക്കുകയും കൂടുതൽ നിയമോപദേശം തേടുകയോ ചെയ്യാം. അല്ലെങ്കിൽ ഇതിൽ ഒരു തീരുമാനം എടുക്കാതെ രാജ്ഭവനിൽ സൂക്ഷിക്കുകയും ചെയ്യാം.
ഈ മാസം 13ന് ആണ് നിയമസഭ ബിൽ പാസാക്കിയത്. ബില്ലിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര് നടന്നിരുന്നു. തുറന്ന ചർച്ചക്കിടെ വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ നിയമസഭാ സ്‍പീക്കർ എന്നിവർ അടങ്ങുന്ന സമിതി ആകാമെന്ന് ഇരുപക്ഷവും തമ്മിൽ ധാരണയായി.
എന്നാൽ, ചാൻസലർ സ്‌ഥാനത്തേക്ക് വിരമിച്ച ജഡ്‌ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷം കടുംപിടിത്തം തുടർന്നു. ഇത് ഭരണപക്ഷം അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇതോടെ നിയമസഭ ബില്ല് പാസാക്കുകയായിരുന്നു.
Most Read: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ല; ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി