പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടി. തിങ്കളാഴ്‌ച പകല്‍ 11.30ഓടെയാണ് സംഭവം. മഹാത്‌മാ ഗാന്ധിയുടെ പ്രതിമയില്‍ ബിജെപി പതാക ശ്രദ്ധയില്‍ പെട്ടതോടെ നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസ് എത്തി കൊടി നീക്കം ചെയ്‌തു. നഗരസഭയില്‍ ജയ്ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേയാണ് ഗാന്ധിജിയുടെ പ്രതിമയില്‍ ബിജെപിയുടെ പതാക പ്രത്യക്ഷപ്പെട്ടത്.
ആദ്യം നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നില്‍ ബിജെപി കൊടി കെട്ടിയിട്ടതു പോലെയുള്ള ഫോട്ടോയാണ് പ്രചരിച്ചത്. സംഭവം അറിഞ്ഞതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി കൊടി നീക്കം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ കേവല ഭൂരിപക്ഷം നേടിയതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭയില്‍ ജയ്ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് തൂക്കിയത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഇപ്പോള്‍ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയതിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്.
അതേസമയം സംഭവത്തിന് പിന്നില്‍ ബിജെപി അല്ലെന്ന് അവകാശപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷന്‍ രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്‌തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്‌ണദാസ് പറഞ്ഞു. സ്‌ഥിരം സമിതി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു എന്നും മുഴുവന്‍ നേതാക്കളും അതില്‍ പങ്കെടുക്കുകയായിരുന്നു എന്നും ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. മാത്രവുമല്ല ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും ഇ കൃഷ്‌ണദാസ് വ്യക്‌തമാക്കി.
Malabar News: ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ബോംബേറ്; ആർഎസ്എസ് എന്ന് ആരോപണം