പാലക്കാട്: നഗരസഭാ കൗൺസിൽ യോഗത്തിനിടെ സംഘർഷം. യോഗത്തിനിടെ യുഡിഎഫ്-ബിജെപി കൗൺസിൽ അംഗങ്ങൾ തമ്മിൽ ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാറിനും യുഡിഎഫ് കൗൺസിലർ അനുപമയ്‌ക്കും മർദ്ദനമേറ്റതായാണ് പരാതി. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനിടെയാണ് സംഭവം.
കൗൺസിൽ അംഗങ്ങൾ തമ്മിൽ നടന്ന വാക്കേറ്റത്തിലും കൈയാങ്കളിയിലും യുഡിഎഫ് കൗൺസിലർ അനുപമ വസ്‌ത്രം പിടിച്ചുവലിച്ചു കീറിയെന്നും, തനിക്ക് മർദ്ദനമേറ്റതായും ബിജെപി കൗൺസിലർ മിനി കൃഷ്‌ണകുമാർ ആരോപിക്കുന്നു. അതേസമയം, മിനി കൃഷ്‌ണകുമാർ തന്റെ മുഖത്ത് അടിച്ചതായും വയറ്റിൽ ചവിട്ടിയെന്നുമാണ് യുഡിഎഫ് കൗൺസിലർ അനുപമയുടെ ആരോപണം. ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.
കൗൺസിലിൽ മോയൻ സ്‌കൂൾ ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് തർക്കം ഉടലെടുത്തത്. ഡിജിറ്റലൈസേഷൻ എന്ന പേരിൽ സംസ്‌ഥാന സർക്കാരും പാലക്കാട് എംഎൽഎയും ചേർന്ന് വിദ്യാർഥികളെ കബളിപ്പിക്കുകയാണെന്ന് മിനി കൃഷ്‌ണകുമാർ യോഗത്തിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.
പിന്നാലെ കൗൺസിലർമാർ മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റത്തിലും പിടിവലിയിലുമാണ് അംഗങ്ങൾക്ക് മർദ്ദനമേറ്റത്. തർക്കം പരിധിവിട്ടതോടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ചു അധ്യക്ഷത വഹിച്ചിരുന്ന നഗരസഭാ വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ് യോഗം പിരിച്ചുവിട്ടു. കൗൺസിൽ അടിപിടിയിൽ കലാശിച്ചതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ റോഡ് ഉപരോധിച്ചു പ്രതിഷേധവും നടത്തിയിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി