എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കൂടാതെ തുടരന്വേഷണം പൂർത്തിയാക്കാൻ ഏപ്രിൽ 15 വരെ സമയം നീട്ടി നൽകുകയും ചെയ്‌തു. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം.
ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചാണ് തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളിയത്. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ചത്. എന്നാൽ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. കൂടാതെ ആദ്യ കേസിലെ അന്വേഷണ പാളിച്ചകള്‍ ഒഴിവാക്കാനാണ് തുടരന്വേഷണമെന്നും ദിലീപ് ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ കേസിൽ ദിലീപിനെതിരെ വ്യക്‌തമായ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചത്. തുടരന്വേഷണത്തിനായി 3 മാസത്തെ സമയമാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഏപ്രിൽ 15 വരെയാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്.
Read also: കോട്ടച്ചേരി മേൽപാലം തുറന്നു; ലെവൽ ക്രോസുകളില്ലാത്ത കേരളത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്