ന്യൂഡെൽഹി: അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ കെടുതികൾ വിലയിരുത്താൻ ബിജെപി എംഎൽഎ എത്തിയത് രക്ഷാപ്രവർത്തകന്റെ പുറത്തുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് തുടക്കമായി. ലുംഡിങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സിബു മിശ്രക്കെതിരെയാണ് വിമർശനം ഉയർന്നത്.
പാദത്തിന് മുകളിൽ മാത്രം വെള്ളമുള്ള സ്‌ഥലത്താണ് രക്ഷാപ്രവർത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. പ്രളയബാധിത പ്രദേശമായ ഹോജെയിൽ സന്ദർശത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ഏതാനും ചുവടുകൾ മാത്രം ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു എംഎൽഎയുടെ യാത്ര.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്നാണ് പ്രധാന വിമർശനം. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിൽ ഒന്നാണ് ഹോജായ്. മഴയും വെള്ളവും മലവെള്ള പാച്ചിലും മൂലം ഇവിടെ അകപ്പെട്ട ജനങ്ങളെ സൈന്യമെത്തിയാണ് രക്ഷപെടുത്തിയത്.
അസമിലെ 27 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്. ഒൻപത് പേർ മരണപ്പെട്ടു. അരലക്ഷം പേരെയാണ് മാറ്റിപാർപ്പിച്ചത്. സംസ്‌ഥാനത്താകെ 248 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
#WATCH | Assam: BJP MLA from Lumding Assembly, Sibu Misra was seen taking a piggyback ride to a boat, on the back of a flood rescue worker yesterday, May 18th. He was in Hojai to review the flood situation in the area. pic.twitter.com/Rq0mJ8msxt
— ANI (@ANI) May 19, 2022
Most Read: മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി