ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ ജൻമഭൂമിയില്‍ നിര്‍മിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിരവധി ഹരജികളില്‍ ഒന്നാണ് നിലവില്‍ കോടതി പരിഗണിക്കാന്‍ തീരുമാനമായത്.
വിശ്വാസികള്‍ എന്ന നിലയ്‌ക്ക് ഭഗവാന്‍ കൃഷ്‌ണന്റെ ജൻമഭൂമി തിരികെ പിടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്‌നൗ സ്വദേശിനിയായ രഞ്ജന അഗ്‌നിഹോത്രിയാണ് ഹരജി സമര്‍പ്പിച്ചത്. 1991ലെ ആരാധനാലയ നിയമപ്രകാരം കേസ് പരിഗണിക്കാനാകില്ലെന്ന് നേരത്തെ മഥുര സിവില്‍ കോടതി വ്യക്‌തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് നിലനിന്നിരുന്നത് പോലെ ആരാധനാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു നിയമം.
വിഷയം കോടതി അംഗീകരിച്ചാല്‍ നിരവധി വിശ്വാസികള്‍ ഇത്തരത്തില്‍ പല കേസുകളുമായി കോടതിയെ സമീപിക്കുമെന്ന് ചൂണ്ടിക്കാട്ടി കേസ് ഏറ്റെടുക്കാന്‍ കോടതി ആദ്യം വിസമ്മതിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ ഹരജിക്കാര്‍ അപ്പീല്‍ നൽകിയതിന് പിന്നാലെയാണ് കേസ് സ്വീകരിക്കാന് കോടതി തീരുമാനിച്ചത്.
Read also: അടിപിടിയിൽ ഒരാൾ മരിച്ച സംഭവം; സിദ്ദുവിന് ഒരു വർഷം തടവ്