ഹൈദരാബാദ്: അനുമതിയില്ലാതെ ഒസ്‌മാനിയ സർവകലാശാലയിൽ പ്രവേശിച്ചതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്. സർവകലാശാല അധികൃതരുടെ മുൻകൂർ അനുമതി ഇല്ലാതെ സർവ്വകലാശാലയിൽ പ്രവേശിച്ചതിനാണ് എംപിക്കെതിരെ കേസെടുത്തത്. എംപിക്കെതിരെ സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ബന്ധപ്പെട്ട അധികൃതരുടെ മുൻകൂർ അനുമതി വാങ്ങാതെ സർവകലാശാലയിൽ പ്രവേശിച്ച് വിദ്യാർഥികളെ അഭിസംബോധന ചെയ്‌തതിന് എംപിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തുവെന്ന് തെലങ്കാന ഡിജിപി അറിയിച്ചു. 2017ലെ സർക്കുലർ പ്രകാരം സർവകലാശാല കാമ്പസിനുള്ളിൽ രാഷ്‌ട്രീയ പ്രവർത്തനം നിരോധിച്ചിട്ടുണ്ടെന്നും സർവകലാശാല അധികൃതർ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ഡിസംബർ 1ന് നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എംപി സർവകലാശാല സന്ദർശിച്ചത്. പ്രവേശനം തടയാനായി കാമ്പസിൽ ബാരിക്കേഡുകൾ വെച്ചിരുന്നുവെങ്കിലും, അത് മാറ്റിയാണ് തേജസ്വിയും സംഘവും അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് ഇവർ കാമ്പസിലെ ആർട്‌സ് വിഭാഗം വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്‌തിരുന്നു.
അതേസമയം സർവകലാശാലയിലേക്കുള്ള തന്റെ പ്രവേശനം തടഞ്ഞത് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ഉത്തരവ് പ്രകാരമാണെന്ന് തേജസ്വി ആരോപിച്ചു. എന്നാൽ തേജസ്വിയുടെ ആരോപണം തെലങ്കാന പോലീസ് തള്ളി.
Read also: അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍