ന്യൂഡെൽഹി: ബിജെപി വക്‌താവ് നൂപുർ ശർമയുടെ നബി വിരുദ്ധ പരാമർശത്തിൽ അന്താരാഷ്‌ട്ര തലത്തിൽ വിമർശനവും പ്രതിഷേധവും ഉയരുകയും കേന്ദ്ര സർക്കാർ തന്നെ പ്രതിരോധത്തിൽ ആവുകയും ചെയ്‌തതിന് പിന്നാലെ ടിവി ചർച്ചകളിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് പുതിയ നിയന്ത്രണങ്ങളുമായി പാർട്ടി. ബിജെപിയുടെ മീഡിയ സെൽ നിയോഗിക്കുന്ന അംഗീകൃത വക്‌താക്കളും പാനലിസ്‌റ്റുകളും മാത്രമേ ടിവി ചർച്ചകളിൽ പങ്കെടുക്കാവൂ എന്നതാണ് നിർദ്ദേശം.
ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്‌നങ്ങളെയോ മത നേതാക്കളെയോ വിമർശിക്കുന്നതിനെതിരെ വക്‌താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടേറിയ ചർച്ചകൾക്കിടെ സംയമനം വിടുന്നതിൽ നിന്ന് ബിജെപി പാനലിസ്‌റ്റുകളെ വിലക്കിയിട്ടുണ്ട്.
ഭാഷ നിയന്ത്രിക്കാനും പ്രകോപിതരാകുകയോ ആവേശഭരിതരാകുകയോ ചെയ്യരുതെന്നും അവരോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. ഒരു പ്രകോപനത്തിനും പാർട്ടിയുടെ പ്രത്യയശാസ്‌ത്രമോ ആദർശങ്ങളോ ലംഘിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ടിവി ചർച്ചയുടെ വിഷയം ആദ്യം പരിശോധിക്കുകയും അതിന് തയ്യാറെടുക്കുകയും ഏതെങ്കിലും ചാനലിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പാർട്ടിയുടെ നിലപാട് പരിശോധിക്കുകയും ചെയ്യണമെന്ന് ബിജെപി വക്‌താക്കളോട് ഉത്തരവിട്ടിട്ടുണ്ട്. “പാർട്ടി വക്‌താക്കളും പാനൽ അംഗങ്ങളും അജണ്ടയിൽ തുടരണം. അവർ ഒരു കെണിയിലും വീഴരുത്,”- വൃത്തങ്ങൾ പറഞ്ഞു. വക്‌താക്കൾ സർക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബിജെപി നിർദ്ദേശിച്ചു.
Most Read: കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ