തിരുവനന്തപുരം: കെകെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം പിൻവലിച്ച് എംഎം മണി. വിധിയെന്ന പരാമർശം കമ്യൂണിസ്‌റ്റുകാരനായ താൻ പറയാൻ പാടില്ലായിരുന്നുവെന്ന് എംഎം മണി പ്രതികരിച്ചു. എംഎം മണിയുടെ പരാമർശം സ്‌പീക്കർ തള്ളിയതോടെയാണ് പ്രസ്‌താവന പിൻവലിച്ച് അദ്ദേഹം രംഗത്തെത്തിയത്.
ചെയറിന്റെ നിരീക്ഷണത്തെ മാനിക്കുന്നു. ഉദ്ദേശശുദ്ധി വ്യക്‌തമാക്കാൻ അപ്പോൾ തന്നെ ശ്രമിച്ചതാണെന്നും പരാമർശം പിൻവലിക്കുന്നുവെന്നും എംഎം മണി വ്യക്‌തമാക്കി. ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. അവരുടേതായ വിധി എന്ന് പറഞ്ഞു. ഒരു കമ്യൂണിസ്‌റ്റുകാരനായ ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു- എംഎം മണി പറഞ്ഞു.
അധിക്ഷേപ പരാമർശം നാടത്തിയതിൽ എംഎം മണിയെ തള്ളിയ സ്‌പീക്കർ, സഭയിൽ അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചില്ലെങ്കിലും ചില പരാമർശങ്ങൾ അനുചിതവും അസ്വീകാര്യവുമാകാമെന്ന് റൂളിങ്ങിൽ വ്യക്‌തമാക്കി. പ്രത്യക്ഷത്തിൽ അൺപാർലമെന്ററി അല്ലാത്തതും എന്നാൽ എതിർപ്പുള്ളതുമായ പരാമർശങ്ങളിൽ സഭാ രേഖകൾ വിശദമായി പരിശോധിച്ച് പിന്നീട് തീർപ്പു കൽപ്പിക്കലാണ് രീതിയെന്ന് അറിയിച്ചു.
മുൻപ് സ്വാഭാവികമായി ഉപയോഗിച്ചവക്ക് ഇന്ന് അതേ അർഥമായിരിക്കില്ല. സ്‌ത്രീകൾ, അംഗ പരിമിതർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികളിൽ പലർക്കും മനസിലായിട്ടില്ല. അടിച്ചേൽപ്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനപരമായ ആശയം അല്ല. എല്ലാവരും സഭയുടെ അന്തസ് ഉയർത്തിപ്പിടിച്ച് ജാഗ്രത കാണിക്കമെന്നും സ്‌പീക്കർ പറഞ്ഞു.
സ്‌പീക്കർ പറഞ്ഞ ഉദ്ദേശത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് എംഎം മണി പ്രസ്‌താവന പിൻവലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കൂടിയാണ് സ്‌പീക്കർ തിരുത്തുന്നത്.
Most Read: വഖഫ് നിയമനം; പിഎസ്‌സിക്ക് വിടില്ലെന്നുറച്ച് സർക്കാർ, നിയമനത്തിന് പുതിയ സംവിധാനം