കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ, കോക്പിറ്റ് വോയിസ് റെക്കോർഡർ എന്നിവയാണ് കണ്ടെടുത്തിരിക്കുന്നത്. ഇതിലെ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ വിമാനം അപകടത്തിൽ പെടാനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചേക്കും. അപകടത്തിന് തൊട്ടുമുമ്പ് വിമാനം എത്ര ഉയരത്തിലായിരുന്നു, അതിന്റെ സ്ഥാനം, വേഗത, പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയ വിനിമയം എന്നിവ ഈ ഉപകരണങ്ങളില്‍ റെക്കോര്‍ഡ് ചെയ്യപ്പെടാറുണ്ട്.
വന്ദേഭാരത് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ്1334) വിമാനമാണ് ഇന്നലെ രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ടായി പിളരുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ 18 പേരാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‍മോര്‍ട്ടം നടപടികൾ 11 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലടക്കം മരണപ്പെട്ടവരുടെ മൃതദേങ്ങൾ ഇതിനോടകം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്.
മരണപ്പെട്ട 18 പേരിൽ 8 പേർ കോഴിക്കോട് സ്വദേശികളാണ്, ആറ് പേർ മലപ്പുറം സ്വദേശികളും. പാലക്കാട് സ്വദേശികളായ രണ്ട് പേരും മരണപ്പെടു.