തിരുവനന്തപുരം: അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രതിരോധമുയർത്തി സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കോടതിയിലെത്തും. അദാനി നൽകിയ ഹരജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നാവശ്യപ്പെട്ടാണ് ലത്തീൻ അതിരൂപത നാളെ കോടതിയിൽ ഹര്‍ജി നൽകുക.
2015ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം അന്തിമഘട്ടതിലാണ്. സമരം തുടര്‍ന്നാല്‍ പദ്ധതി ഇനിയും വൈകും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പൊലീസിന്റെയും കേന്ദ്രസേനയുടെയും സുരക്ഷ ആവശ്യമാണെന്നും ആവശ്യപ്പെട്ടാണ് അദാനി പോര്‍ട്ട് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. ഈ കേസ് നാളെ ജസ്‌റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുക.
അതേസമയം, ഇന്ന് 6 മണിക്ക് സർക്കാർ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ലത്തീന്‍ അതിരൂപത പ്രതിനിധികൾ പെങ്കെടുത്തിരുന്നില്ല. അതിനാൽ സർക്കാർ മുൻകൂട്ടി പ്രഖ്യാപിച്ച മന്ത്രിതല ചർച്ച നടന്നില്ല. യോഗത്തിന്‍റെ അറിയിപ്പ് കിട്ടിയില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിശദീകരണം. എന്നാല്‍ ഒദ്യോഗികമായി ചർച്ചയുടെ കാര്യം സമരക്കാരെ അറിയിച്ചിരുന്നെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സമരം ശക്‌തമാക്കുന്നതിന്റെ മുന്നോടിയായി ലത്തീന്‍ അതിരൂപത പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ സമരത്തിനെതിരെ പ്രാദേശിക കൂട്ടായ്‌മ രൂപം കൊള്ളുന്നത് സമരക്കാരെ പ്രതിരോധത്തിൽ ആകുന്നുണ്ട്. ഈ പ്രാദേശിക കൂട്ടായ്‌മ നാളെ പ്രദേശത്തെ 3 വില്ലേജുകളിൽ കടകമ്പോളങ്ങൾ അടച്ചിട്ടുകൊണ്ട് കരിദിനം ആചരിക്കാൻ ആഹ്വനം നടത്തിയിട്ടുണ്ട്. രാവിലെ 6മണി മുതൽ വൈകുന്നേരം 6മണിവരെ വിഴിഞ്ഞം, വെങ്ങന്നൂർ, കോട്ടുകാൽ വില്ലേജുകളിൽ കടകമ്പോളങ്ങൾ സ്വമേധയാ അടച്ചു കരിദിനം ആചരിക്കാനാണ് ആഹ്വനം.
വിഴിഞ്ഞം തുറമുഖ നിർമാണം തടസപ്പെടുത്തി നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നും തുറമുഖം ഉടൻ പൂർത്തിയാക്കി രാജ്യത്തിനു ഗുണകരമാക്കണമെന്നും അവശ്യപ്പെട്ടാണ് കരിദിനാചരണം.വൈകുന്നേരം 5മണിക്ക് പ്രദേശത്തെ മുക്കോല ജംഗ്‌ഷനിൽ സമരത്തിന് എതിരെ വിശദീകരണം നൽകികൊണ്ടുള്ള പൊതുയോഗവും ഉണ്ടാകുമെന്ന് കരിദിനാചരണ സംഘാടകർ അറിയിച്ചു.
Most Read: എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ