ന്യൂഡെൽഹി: എല്ലാ ദേശവിരുദ്ധ സർക്കാരുകളും ഡൽഹിയിലെ എഎപി സർക്കാരിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും എന്നാൽ, എഎപി സർക്കാരിനെ അട്ടിമറിയിലൂടെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ലെന്നും കെജ്‍രിവാൾ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ 277 എംഎൽഎമാരെ ബിജെപി വിലയ്‌ക്ക് വാങ്ങിയെന്നും, തനിക്കും നിരവധി ഫോൺ കോളുകൾ വരുന്നുണ്ടെന്നും ഒകെയല്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും കെജ്‍രിവാൾ ആരോപിച്ചു. ആം ആദ്‌മിയുടെ ഒരു എംഎൽഎയും കൂറുമാറിയിട്ടില്ലെന്ന് തെളിയിക്കാൻ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും ഡെൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ് ചെളിക്കുളമായി കഴിഞ്ഞു. ഒരാളുടെ പിന്തുണ പോലും കുറയില്ലെന്ന് തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും കെജ്‍രിവാൾ വ്യക്‌തമാക്കി. ഡെൽഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
‘ഗുജറാത്തിലെ ബിജെപിയുടെ കോട്ട ഭീഷണിയിലാണ്, ഇപ്പോൾ ഗുജറാത്ത് കോട്ട തകരുകയാണ്. ഗുജറാത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ തുടർന്നാണ് സിബിഐയുടേും ഇഡിയുടേയും റെയ്‌ഡുകൾ, -കെജ്‍രിവാൾ ആരോപിച്ചു. മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ നടത്തിയ റെയ്‌ഡിൽ ഒരു പൈസ പോലും കണ്ടെത്താനായില്ലെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.
മണിപ്പൂർ, ഗോവ, മധ്യപ്രദേശ്, ബീഹാർ, അരുണാചൽ പ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ സർക്കാരുകളെ അവർ താഴെയിറക്കി. ഈ രീതിയിൽ നിക്ഷിപ്‌ത താൽപര്യക്കാർ ഇപ്പോൾ ഡെൽഹിയിലെ എഎപി സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഒരു സീരിയൽ കില്ലർ സർക്കാരുണ്ടെന്നും അത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുകയാണെന്നും കെജ്‍രിവാൾ പറഞ്ഞു.
Most Read: തദ്ദേശീയരല്ലാത്തവരെ ജമ്മുകശ്‌മിരിൽ വോട്ടർമാരാക്കുന്നത് അപകടം