കോഴിക്കോട് : തിരമാലകളെ ഭയക്കാതെ ജീവിക്കണം. അതാണ് കോഴിക്കോട് ശാന്തിനഗര്‍ കോളനിയിലെ കുടുംബങ്ങളുടെ പ്രധാന ആവശ്യം. കടലാക്രമണം ഭയന്ന് തങ്ങളുടെ ജീവന് പോലും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ആളുകള്‍ ഇവിടെ കഴിയുന്നത്. നിരവധി വര്‍ഷങ്ങളായി ഇവിടുത്തുകാര്‍ അധികാരികളുടെയും രാഷ്‌ട്രീയ നേതാക്കളുടെയും പുറകെ തങ്ങളുടെ ആവശ്യങ്ങളുമായി നടക്കുകയാണ്. എന്നാല്‍ ഇതുവരെ യാതൊരു ഫലവും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍.
കോഴിക്കോട് ഭട്ട് ബീച്ചിന് സമീപത്തായി 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ശാന്തിനഗര്‍ കോളനി. മഴക്കാലത്ത് ആളുകള്‍ ഇവിടെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് കഴിയുന്നത്. എപ്പോള്‍ വേണമെങ്കിലും തിരമാലകള്‍ അടിച്ചുകേറി വന്ന് തങ്ങളുടെ സ്വന്തമായതെല്ലാം കവര്‍ന്നെടുത്തു പോകുന്നത് ഇവിടെ പതിവാണ്. അടച്ചുറപ്പില്ലാത്ത വീടുകളിലേക്ക് തിരമാലകള്‍ അടിച്ചു കയറുന്നതോടെ അതുവരെ ഉണ്ടാക്കിയതെല്ലാം തിരമാല കൊണ്ടുപോകും. അവശേഷിക്കുന്നത് തിരമാലയോടൊപ്പം തീരത്തടിഞ്ഞ മാലിന്യങ്ങള്‍ മാത്രമായിരിക്കും.
നിരവധി കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കും ഒടുവില്‍ വീട് ലഭിച്ചു. എന്നാല്‍ നിരവധി കുടുംബങ്ങള്‍ ഇപ്പോഴും അതിനായുള്ള കാത്തിരിപ്പിലാണ്. മല്‍സ്യബന്ധനം ഉപജീവനമാര്‍ഗമാക്കിയ ശാന്തിനഗര്‍ പ്രദേശവാസികള്‍ക്ക് മറ്റൊരു സ്‌ഥലത്തേക്ക് മാറിത്താമസിക്കുകയെന്നത് പ്രായോഗികമല്ല. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകാത്തതോടെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് ശാന്തിനഗര്‍ പ്രദേശവാസികള്‍. വോട്ട് തേടി ആരും വീട്ടുപടിക്കല്‍ എത്തരുതെന്നും ഇവര്‍ പറയുന്നു. ജീവന്‍ പോലും പണയം വച്ച് കഴിയുന്ന തങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടെങ്കിലും അനുവദിച്ചു നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Read also : മലയാളത്തിൽ വീണ്ടും കവിതാ മോഷണ വിവാദം; പരാതിയുമായി സംഗീത് രവീന്ദ്രൻ