കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ സംഭവത്തിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. സംസ്‌ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തി.
കേസിൽ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മീഷണറെയാണ്. ഡിജിപിയുടെ നിർദ്ദേശം അനുസരിച്ച് കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സൈബിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന നിയമോപദേശം കഴിഞ്ഞ ദിവസം പോലീസിന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നൽകിയിരുന്നു. അഡ്വ. ജനറലിന്റെ നിർദ്ദേശ പ്രകാരമായിരുന്നു നിയമോപദേശം നൽകിയത്.
ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസിനെതിരെ നിലനിൽക്കുന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അഭിഭാഷകൻ അടക്കം 14 പേരുടെ മൊഴികളും രേഖകളും അടക്കമാണ് റിപ്പോർട്. ഹൈക്കോടതി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പോലീസ് പ്രാഥമിക പരിശോധന നടത്തിയത്.
അതേസമയം, ആരോപണങ്ങൾ തള്ളി സൈബി ജോസ് രംഗത്തെത്തി. ‘കേസിന് പിന്നിൽ വ്യക്‌തി വൈരാഗ്യമാണ്. പരാതി നൽകിയത് അഭിഭാഷകരാണ്. കക്ഷികൾ പരാതി നൽകിയിട്ടില്ലെന്നും’ സൈബി പ്രതികരിച്ചു. ‘ഒരു സിസ്‌റ്റം തന്നെ ആക്രമിക്കുകയാണ്. താൻ അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിക്കുമ്പോൾ തുടങ്ങിയ വേട്ടയാടലാണിത്. ഗൂഡാലോചനയ്‌ക്ക് പിന്നിൽ വീടിന് അടുത്ത് താമസിക്കുന്നയാളാണ്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും’ സൈബി ജോസ് പ്രതികരിച്ചു.
Most Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും