മുംബൈ: കനത്ത മഴ തുടരുന്ന മുംബൈയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍(ബിഎംസി) അറിയിച്ചു. മലാഡിന് സമീപം മൽവാനി മേഖലയിലെ ഇരുനില കെട്ടിടമാണ് ബുധനാഴ്‌ച രാത്രി 11.10ഓടെ തകർന്ന് വീണത്.
ഗുരുതരമായി പരിക്കേറ്റ ഏഴോളം പേര്‍ ബിഡിബിഎ മുനിസിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്‍ത്രീകളും കുട്ടികളും അടക്കം 18 പേരെ രക്ഷപ്പെടുത്തി. തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മറ്റൊരു കെട്ടിട സമുച്ചയവും അപകടകരമായ നിലയിലാണുള്ളത്. ഇവിടെ താമസിക്കുന്നവരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം കൂടുതല്‍ പേര്‍ ഇനിയും കെട്ടിടാവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും ആളുകളെ രക്ഷിക്കാന്‍ ബന്ധപ്പെട്ടവർ സംഭവ സ്‌ഥലത്തുണ്ടെന്നും മുംബൈ ഡെപ്യൂട്ടി പോലിസ് കമ്മീഷണറെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്‌തു.
നഗരത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നതെന്ന് മഹാരാഷ്‍ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ലോക്കല്‍ പോലിസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.
മുംബൈയില്‍ ബുധനാഴ്‌ച പകല്‍ മുഴുവന്‍ കനത്ത മഴയായിരുന്നു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് റോഡുകളും റെയില്‍ പാതകളും അടച്ചിട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മുംബൈയില്‍ അടുത്ത 4 ദിവസത്തേക്ക് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 4 ദിവസം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്‌ഥാ വിഭാഗം അറിയിച്ചു.
Read Also: കള്ളക്കേസ് ചുമത്തി വേട്ടയാടുന്നു; ബിജെപിയുടെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്