തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തില്‍ ഭരണമാറ്റത്തിനും കളമൊരുങ്ങി.
സംസ്‌ഥാനത്തെ 42 തദ്ദേശ സ്‌ഥാപനങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ ഇടതു മുന്നണിക്കാണ് ഒരുപോലെ നേട്ടവും കോട്ടവും. കൂടുതല്‍ വാർഡുകളില്‍ ഇടതുമുന്നണി സ്‌ഥാനാർഥികള്‍ വിജയിച്ചെങ്കിലും പലയിടത്തും തോൽവി അറിഞ്ഞു. തൃപ്പൂണിത്തുറ നഗരസഭയിലെ തിരഞ്ഞെടുപ്പ് ഫലമാണ് അതിലേറ്റവും പ്രധാനം. 12 ജില്ലകളിലായി സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളില്‍ ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണിയുടെ നിർണായകമായ രണ്ടുസീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതോടെ, തൃപ്പൂണിത്തുറ നഗരസഭയില്‍ എൽഡിഎഫിന്റെ കേവലഭൂരിപക്ഷം നഷ്‌ടമായി.
കൂടാതെ എല്‍ഡിഎഫ് ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യനിലയാണ്. 8 വീതം അംഗങ്ങള്‍. ഇവിടെ ഓരോ അംഗങ്ങള്‍ വീതമുളള എസ്‌ഡിപിഐയുടെയും ബിജെപിയുടെയും നിലപാട് നിർണായകമാവും.
അതേസമയം കൊച്ചി, കണ്ണൂർ നഗരസഭകളില്‍ മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിർത്തിയതിനാല്‍ നിലവിലെ സ്‌ഥിതി തുടരും. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് ഇടതുമുന്നണി നിലനിർത്തി. നെടുമ്പാശേരി 17ആം വാർഡില്‍ കോണ്‍ഗ്രസ് സ്‌ഥാനാർഥി വിജയിച്ചു.
തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് നടന്ന നാലുവാർഡുകളില്‍ രണ്ടിടത്ത് വീതം യുഡിഎഫും എല്‍ഡിഎഫും വിജയിച്ചു. പത്തനംതിട്ടയിൽ 3 വാർഡുകളിൽ 2 എണ്ണം എൽഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു. മലപ്പുറം ജില്ലയിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫാണ് വിജയിച്ചത്. ഇടുക്കി ജില്ലയിൽ മൂന്നിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. തൃശൂർ ജില്ലയിൽ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് യുഡിഎഫ് വിജയിച്ചത്.
Most Read: ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും; മന്ത്രി വീണാ ജോര്‍ജ്