ന്യൂ ഡെല്‍ഹി: റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയെ രൂക്ഷമായ് വിമര്‍ശിച്ച് സി.എ.ജി. സാങ്കേതികവിദ്യാ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള വാഗ്‌ദാനങ്ങളും കരാറുകളും കമ്പനി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് ഉന്നത സാങ്കേതിക വിദ്യ കൈമാറാം എന്നതടക്കം ഡസോള്‍ട് കമ്പനി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇതുവരെ പാലിച്ചിട്ടില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തദ്ദേശീയമായി വികസിപ്പിക്കുന്ന കാവേരി എന്‍ജിന് വേണ്ടി ഡി.ആര്‍.ഡി.ഒ സാങ്കേതിക സഹായം തേടിയിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യ കൈമാറാന്‍ ഡസോള്‍ട് കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. 2005ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഓഫ്സെറ്റ് നയം പ്രകാരം വിദേശകമ്പനി ഇന്ത്യ നല്‍കുന്ന മൊത്തം തുകയുടെ 30 ശതമാനം പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലകളില്‍ നിക്ഷേപിക്കണം. ഇത് ഇനിയും പാലിക്കാന്‍ വൈകുന്നതായും സി.എ.ജി വിമര്‍ശിച്ചു.
2012 ല്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് എ.കെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രി ആയിരുന്നപ്പോഴാണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. എന്നാല്‍ കരാര്‍ പ്രവര്‍ത്തികമായില്ല. പിന്നീട് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ ഈ കരാര്‍ വീണ്ടും ചര്‍ച്ചയായി. ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ ഇന്ത്യ 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരൂമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. പിന്നീട് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പു വച്ച കരാറാണ് റാഫേല്‍ യുദ്ധവിമാന കരാര്‍.
Read also: പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും