ന്യൂഡെൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചരണങ്ങളിൽ ഡെൽഹി ജുമാ മസ്‌ജിദിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. പകർച്ചവ്യാധി നിയമത്തിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിഷേധക്കാർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്‌ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷം മുദ്രാവാക്യം മുഴക്കി പ്രതിഷേധത്തിൽ പങ്കെടുത്തത്.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കളായ നുപുർ ശർമയും നവീൻ കുമാർ ജിൻഡാലും നടത്തിയ പ്രചരണങ്ങൾക്കെതിരെ ആണ് പ്രതിഷേധം നടന്നത്. ഇവരെ അറസ്‌റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. പള്ളിയുടെ കവാടത്തിനരികെ സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്ന് പോലീസ് വ്യക്‌തമാക്കി. 15-20 മിനിട്ട് നീണ്ട പ്രതിഷേധത്തിന് ശേഷം ആളുകൾ പിരിഞ്ഞുപോകുകയും ചെയ്‌തു. നിലവിൽ ഇവിടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം തന്നെ പ്രവാചക നിന്ദക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധിച്ച ആളുകൾക്കെതിരെയും നിലവിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംസ്‌ഥാനത്ത് ജാഗ്രത ശക്‌തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്‌തു.
Read also: പ്രവാചക നിന്ദ; യുപിയിൽ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് നടപടി