ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംസ്‌ഥാനത്ത് ജാഗ്രത ശക്‌തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രയാഗ് രാജിൽ നിന്ന് ആറുപേരെയും ഹത്രാസിൽ നിന്ന് 50 പേരെയും യുപി പോലീസ് അറസ്‌റ്റ് ചെയ്‌തു. സഹാറൺപുർ (എട്ടു പേർ), അംബേദ്കർ നഗർ (28 പേർ), മൊറാദാബാദ് (25 പേർ), ഫിറോസാബാദ് (25 പേർ), ഫിറോസാബാദ് (എട്ടു പേർ) എന്നിങ്ങനെയാണ് അറസ്‌റ്റ്.
ജുമാ നമസ്‌ക്കാരത്തിന് ശേഷമാണ് ഇന്നലെ സംസ്‌ഥാനത്ത് കലാപത്തിനുള്ള ശ്രമങ്ങൾ നടന്നത്. പോലീസ് കൃത്യമായി ഇടപെട്ടതിനാൽ വൻ സംഘർഷമാണ് ഒഴിവായത്. അതേസമയം പ്രതിഷേധം അരങ്ങേറിയ സ്‌ഥലങ്ങളിൽ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റെന്നാണ് പോലീസ് പറയുന്നത്.
കൂടാതെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആക്രമികളെ തിരിച്ചറിഞ്ഞത്. ജില്ല ഭരണകൂടത്തിന്റെ സമാധാന ആഹ്വാനം തള്ളിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതെന്നും മുതിർന്ന പൊലീസ് ഓഫിസർ പ്രശാന്ത് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെളളിയാഴ്‌ച ആയതിനാൽ സംസ്‌ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. സമാധാനപരമായി പ്രാർഥന നടത്താനായിരുന്നു പോലീസ് നിർദ്ദേശം. എന്നാൽ നമസ്‌ക്കാരത്തിന് പിന്നാലെ കലാപ ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. പോലീസുകാർക്ക് നേരെയും പല സ്‌ഥലങ്ങളിൽ ആക്രമണം ഉണ്ടായി.
Most Read: പാഠ്യപദ്ധതിയിൽ പോക്‌സോ നിയമത്തിലെ വകുപ്പുകൾ; സ്വാഗതം ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രി