ന്യൂഡെൽഹി: ട്വീറ്റുകൾ പങ്കുവച്ചതിന്റെ പേരിൽ കേസ് എടുത്തതിന് എതിരെ കോൺഗ്രസ് എംപി ശശി തരൂരും മാദ്ധ്യമ പ്രവർത്തകൻ രജ്‌ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിലേക്ക്. റിപ്പബ്ളിക്ക് ദിനത്തിൽ ഡെൽഹിയിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച ട്വീറ്റുകൾ പങ്കുവച്ചു എന്നാരോപിച്ചാണ് തരൂരിനും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസ് എടുത്തത്. വിവിധ സംസ്‌ഥാനങ്ങളിലായി ഒന്നിലധികം കേസുകളാണ് ഇവർക്കെതിരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
തരൂരിനെയും രജ്‌ദീപ് സർദേശായിയെയും കൂടാതെ മാദ്ധ്യമ പ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഘ, പരേഷ് നാഥ്, ആനന്ത് നാഥ് എന്നിവരും ചൊവ്വാഴ്‌ച സുപ്രീം കോടതിയെ സമീപിച്ചു. ജനുവരി 30ന് ശശി തരൂർ, രജ്‌ദീപ് സർദേശായ്, ഇംഗ്ളീഷ് മാഗസിനായ കാരവൻ തുടങ്ങിയവർക്കെതിരെ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
കൂടാതെ, ശശി തരൂർ, മാദ്ധ്യമ പ്രവർത്തകരായ രജ്‌ദീപ് സർദേശായി, മൃണാൾ പാണ്ഡേ എന്നിവരടക്കം 8 പേർക്കെതിരെ നോയ്‌ഡ പോലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കലാപത്തിന് പ്രേരണ നൽകും വിധം സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റുകൾ ഇട്ടുവെന്ന പരാതിയിലാണ് നടപടി.
കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ നടന്ന അക്രമത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ച ട്വീറ്റുകൾ ഇട്ടുവെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസും ശശി തരൂരിനും ആറ് മാദ്ധ്യമ പ്രവർത്തകർക്കും എതിരെ കേസെടുത്തിരുന്നു.
Also Read: ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകിയാൽ ഒരു ലക്ഷം; പ്രഖ്യാപനവുമായി ഡെൽഹി പോലീസ്